നൈജീരിയയില്‍ ഭീകരാക്രമണങ്ങളില്‍ കുട്ടി ചാവേറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ജനീവ: നൈജീരിയയിലെ ഭീകരാക്രമണങ്ങളില്‍ കുട്ടികളെ ചാവേറുകളായി ഉപയോഗിക്കുന്നതില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്.

ഭീകര സംഘടനയായ ബോക്കോ ഹറാം ഇക്കൊല്ലം ഇതുവരെ 83 കുട്ടികളെ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ഇവരില്‍ 55 പേരും 15 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്.

2016-നെ അപേക്ഷിച്ച് നൈജീരിയയിലെ കുട്ടിച്ചാവേറുകളെ എണ്ണം ഈ വര്‍ഷം നാലു മടങ്ങ് കൂടിയിട്ടുണ്ട്. 2014 മുതല്‍ വടക്കുകിഴക്കന്‍ നൈജീരിയയില്‍ 127 കുട്ടികളെ ഭീകരര്‍ ചാവേറുകളായി ഉപയോഗിച്ചുവെന്നാണ് യുണിസെഫിന്റെ കണക്ക്. ഭീകരര്‍ മോചിപ്പിച്ച കുട്ടികളില്‍ ഭീതിയിലും ആശങ്കയും സൃഷ്ടിക്കാന്‍ അതിക്രൂരമായ ഈ പ്രവൃത്തി കാരണമാകുന്നുണ്ടെന്നു യുണിസെഫ് പറഞ്ഞു.

ഭീകരാക്രമണങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടി ബോക്കോ ഹറാം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും ഇവിടെ പതിവാണ്. വടക്കന്‍ നൈജീരിയയില്‍ മൂന്നുവര്‍ഷം മുമ്പ് 200ലധികം സ്‌കൂള്‍കുട്ടികളെ ഇത്തരത്തില്‍ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top