മാവോയിസ്റ്റ് പേടിയിൽ പൊലീസ്, വയനാട് ഉയർത്തുന്നത് വലിയ ഭീഷണി . . ആശങ്ക . .

തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണിയില്‍ കേരളം.കഴിഞ്ഞ ദിവസം വയനാട്ടില്‍ മൂന്നു തൊഴിലാളികളെ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത് സംസ്ഥാന പൊലീസിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നു പേരെയും മാവോയിസ്റ്റുകള്‍ വിട്ടയച്ചെങ്കിലും. അപകടകരമായ ഒരു സന്ദേശമായാണ് ഈ നടപടിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കാണുന്നത്.

ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും തട്ടികൊണ്ടു പോകുന്നതിന്റെ മുന്നോടി ആയുള്ള റിഹേഴ്‌സലാണോ കല്‍പ്പറ്റയില്‍ നടന്നതെന്ന ആശങ്കയും പൊലീസിനുണ്ട്.വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

വനമേഖലയിലും സമീപത്തും പരിപാടികളില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശക്തമായ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റ് നേതാവടക്കം രണ്ടുപേരെ വെടിവെച്ച് കൊന്നതിലുള്ള പ്രതികാരം മുന്‍കൂട്ടി കണ്ട് നിലവില്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത്ത് കുമാര്‍, പാലക്കാട് എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റ, മലപ്പുറം എസ്.പി പ്രതീഷ് കുമാര്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍ എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

WhatsApp Image 2018-07-21 at 1.59.22 PM

ഇതിനിടെ വയനാട്ടില്‍ മാവോയിസ്റ്റുകള്‍ തൊഴിലാളികളെ ബന്ദിയാക്കിയ സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഐ.ബി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ഐ.ബി ഉദ്യോഗസ്ഥരും ഇപ്പോള്‍ വയനാട്ടില്‍ ഉണ്ട്.മാവോയിസ്റ്റുകള്‍ക്കായി കാട് അരിച്ചു പെറുക്കി തണ്ടര്‍ബോള്‍ട്ട് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് മാവോയിസ്റ്റുകളെ കണ്ടയുടന്‍ ജോലി ചെയ്യുകയായിരുന്ന നാലുപേരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് ആദ്യം ലഭിച്ച വിവരം. അലാവുദ്ദീന്‍, കാത്തിം, മക്ബൂര്‍ എന്നീ ഇതര സംസ്ഥാന തൊഴിലാളികളെയാണ് സായുധരായ മാവോയിസ്റ്റ് സംഘം ബന്ദിയാക്കിയത്. ഇതില്‍ അലാവുദ്ദീനാണ് രാത്രി പന്ത്രണ്ടോടെ രക്ഷപ്പെട്ട് എസ്റ്റേറ്റിലെ ഗസ്റ്റ് ഹൗസില്‍ എത്തിയത്. ഇവര്‍ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിലാണ്.

ആറംഗ സംഘമാണെന്നും നാലംഗസംഘമാണെന്നുമൊക്കെ പരസ്പരവിരുദ്ധമായ മൊഴിയും ഇവര്‍ പൊലീസിന് നല്കിയിരുന്നു. മാവോയിസ്റ്റുകള്‍ എസ്റ്റേറ്റ് ഉടമയോട് പണം ആവശ്യപ്പെട്ടുവെന്ന് പറഞ്ഞെങ്കിലും ഇവരെല്ലാം രക്ഷപ്പെട്ടുവരുന്ന സ്ഥിതിയാണുണ്ടായത്.

ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തങ്ങളെ ബന്ദിയാക്കിയതെന്നാണ് ആദ്യം രക്ഷപ്പെട്ടെത്തിയ തൊഴിലാളികള്‍ പറഞ്ഞത്. നിലമ്പൂര്‍ വനമേഖലയില്‍ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് വിവരം. സംഭവം അറിഞ്ഞയുടന്‍ തന്നെ ജില്ലാ പൊലീസ് ചീഫ് കറുപ്പ് സ്വാമി, ഡിവൈ. എസ്.പി പ്രിന്‍സ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.

കള്ളാടിയും പരിസര പ്രദേശത്തും മാവോയിസ്റ്റുകള്‍ക്കായി ഇന്ന് രാവിലെയാണ് തിരച്ചില്‍ ആരംഭിച്ചത്. രാത്രിയോടെ തന്നെ തണ്ടര്‍ബോള്‍ട്ട് സംഘം എസ്റ്റേറ്റില്‍ എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തെരച്ചലിന് ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഇന്ന് രാവിലെയാണ് തിരച്ചില്‍ ആരംഭിച്ചത്. പ്രദേശത്ത് ശക്തമായ മഴയാണുള്ളത്. ആറ് വാഹനങ്ങളിലെത്തിയ 35 അംഗ തണ്ടര്‍ബോള്‍ട്ട് സംഘമാണ് തിരച്ചില്‍ ആരംഭിച്ചത്.

WhatsApp Image 2018-07-21 at 2.01.38 PM

ഇതുവഴി പോകുമ്പോള്‍ എസ്റ്റേറ്റില്‍ കയറിയെന്നേയുള്ളുവെന്നും തങ്ങള്‍ ആരെയും ഒന്നും ചെയ്യില്ലെന്നും മാവോയിസ്റ്റുകള്‍ പറഞ്ഞതായി രക്ഷപ്പെട്ട തൊഴിലാളികള്‍ വെളിപ്പെടുത്തി.

മാര്‍ബിള്‍ ജോലിക്കായാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ എമറാള്‍ഡ് എസ്റ്റേറ്റിലെ റിസോര്‍ട്ടില്‍ എത്തിയത്. ഇവര്‍ ഇവിടെ താമസിച്ചു ജോലി ചെയ്തുവരികയായിരുന്നു. കുത്തനെയുള്ള കുന്നിന്‍ മുകളിലാണ് റിസോര്‍ട്ട് കെട്ടിടം പ്രവൃത്തി നടക്കുന്നത്. പ്രധാന റോഡില്‍ നിന്ന് അഞ്ചു കിലോമീറ്ററോളം ഉള്ളിലാണിത്.

സായുധസംഘമാണെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും കരുതലോടെയാണ് നീങ്ങുന്നത്. എസ്റ്റേറ്റിലും അതോട് ചേര്‍ന്ന വനമേഖലയിലുമാണ് പരിശോധന. നിലമ്പൂര്‍ ആക്രമണത്തിന് ശേഷം പൊലീസിന് നേരെ ആസൂത്രിത അക്രമം മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നുണ്ടാകാമെന്ന സാധ്യത കൂടി മുന്നില്‍ കണ്ടാണ് പൊലീസ് ഓപ്പറേഷന്‍.

Top