ഹിമാചലില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 20 പേര്‍ മരിച്ചു

bushimachal

ധര്‍മശാല: ഹിമാചല്‍ പ്രദേശില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 20 കുട്ടികള്‍ മരിച്ചു. 60 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. പഞ്ചാബുമായി അതിരിടുന്ന കംഗ്ര ജില്ലയിലെ നുര്‍പുര്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. പരിക്കേറ്റ കുട്ടികളുടെ എണ്ണം അറിവായിട്ടില്ല.

വസിര്‍ റാം സിംഗ് പതാനിയ മെമ്മോറിയല്‍ പബ്‌ളിക് സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള 42 പേര്‍ക്കു സഞ്ചരിക്കാവുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 100 മീറ്ററിലധികം താഴ്ചയുള്ള കൊക്കയില്‍ ബസ് കിടക്കുന്നത് റോഡില്‍നിന്നു നോക്കിയാല്‍പോലും കാണാന്‍ കഴിയില്ലെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന പ്രദേശവാസി പറഞ്ഞു.

ബസിലെ ഭൂരിഭാഗം കുട്ടികളും പത്തു വയസിനു താഴെ പ്രായമുള്ളവരാണ്. പോലീസും ഡോക്ടര്‍മാരുടെ സംഘവും അപകടസ്ഥലത്ത് എത്തി. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

Top