കുല്‍ഭൂഷണെ ഇനി വധിച്ചാല്‍ പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യക്കൊപ്പം ലോകമുണ്ടാകും

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്തിമ വിധി വരുന്നതുവരെ റദ്ദാക്കിയ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ് തള്ളിയ പാക്കിസ്ഥാന്‍ ശിക്ഷ നടപ്പാക്കിയാല്‍ വലിയ വില നല്‍കേണ്ടി വരും.

അങ്ങനെ ഒരു സാഹസം പാക്കിസ്ഥാന്‍ കാട്ടിയാല്‍, ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുകയാണെങ്കില്‍ ലോക രാഷട്രങ്ങളെ സംബന്ധിച്ച് ഇന്ത്യക്ക് ഒപ്പം നില്‍ക്കേണ്ടി വരുമെന്നാണ് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ചൈന പോലും ഇക്കാര്യത്തില്‍ പ്രതിരോധത്തിലാകും. ലോക രാജ്യങ്ങളും രാജ്യാന്തര നീതിന്യായ കോടതിയും തമ്മിലുള്ള പരസ്പര ബന്ധം തകര്‍ന്നാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതത്തിനും കാരണമാകും.

അതിനാല്‍ പാക്കിസ്ഥാന്റെ നിയമലംഘനത്തിന് കൂട്ട് നില്‍ക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ഒരിക്കലും തയ്യാറാകില്ലെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ചാണ് മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.

കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം തള്ളിയാണ് കോടതി വധശിക്ഷ സ്റ്റേ ചെയ്തത്.

കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരാകരിച്ചതിനെയും രാജ്യാന്തര കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പാക്ക് വിദേശകാര്യ വക്താവാണ് കോടതി ഉത്തരവുകള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി പരസ്യമായി പ്രസ്താവനയിറക്കിയത്.

അതേസമയം കുല്‍ഭൂഷണെ വധിച്ചാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇന്ത്യയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വധിച്ചാല്‍, ആക്രമണമല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇന്ത്യയുടെ മുന്‍പില്‍ ഇല്ലെന്നിരിക്കെ രാജ്യാന്തര കോടതിയുടെ വിധി അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യന്‍ വാദത്തിന് സഹായകരമായി മാറും.

പാക്കിസ്ഥാന്‍ അവിവേകം കാട്ടിയാല്‍ ‘വിവേകത്തോടെ’ തന്നെ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന നിലപാടിലേക്ക് ലോക രാഷ്ട്രങ്ങളും ഇപ്പോള്‍ എത്തിചേര്‍ന്നിട്ടുണ്ട്.

Top