ഹാദിയ കേസ്; പോപ്പുലര്‍ ഫ്രണ്ടിന് ചിലവായത് ഒരു കോടി രൂപ

hadiya

കൊച്ചി: ഹാദിയ കേസ് നടത്തിപ്പിന് ചിലവായത് ഒരു കോടി രൂപയെന്ന് വ്യക്തമാക്കി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച കണക്ക് പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യ-സംസ്ഥാന സമിതിയില്‍ പുറത്തിറക്കി. രാജ്യത്തൊട്ടാകെ ചര്‍ച്ചയായ കേസ് പോപ്പുലര്‍ ഫ്രണ്ട് ഏറ്റെടുക്കുകയായിരുന്നു.

അഭിഭാഷകര്‍ക്ക് മാത്രം നല്‍കിയ ഫീസ് 93, 85,000 രൂപയാണെന്നും യാത്രാ ചിലവ് 5,17,324 രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീനിയര്‍ അഭിഭാഷകരായ കബില്‍ സിബല്‍ ഏഴു തവണയും ദുഷ്യന്ത് ദവേ മൂന്ന് തവണയും ഇന്ദിരാ ജയ്സിങ് നാല് തവണയും മര്‍സൂഖ് ബാഫഖി ഒരു തവണയും കേസില്‍ ഹാജരായി.നൂര്‍ മുഹമ്മദ്, പല്ലവി പ്രതാപ് എന്നിവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. ഇവര്‍ക്ക് പുറമേ അഭിഭാഷകരായ ഹാരിസ് ബീരാന്‍, കെപി മുഹമ്മദ് ഷരീഫ്, കെസി നസീര്‍ എന്നിവരുടെ സൗജന്യസേവനവും കേസില്‍ ലഭിച്ചിരുന്നു. അഡ്വ. ഹാരിസ് ബീരാന്റെ ഓഫീസിലെ പേപ്പര്‍ ജോലികള്‍ക്കായി 50,000 രൂപയാണ് ചിലവായത്.

കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന് നേരേ സംശയമുന നീണ്ടതോടെ സംഘടന ഇടപ്പെട്ട് കേസ് ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ ഫണ്ടിലേക്കായി ധനസമാഹരണം നടത്തുകയും ചെയ്തിരുന്നു. ജനങ്ങളില്‍ നിന്നും 80,40,405 രൂപയാണ് സമാഹരിച്ചത്. ഇത് കൂടാതെ കേസ് നടത്തിപ്പിനായി ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷത്തിലധികം രൂപ ലഭിച്ചിരുന്നു. മൊത്തം 81,61,245 രൂപയാണ് ലഭിച്ചത്.

ബാക്കി 17,91,079 രൂപ പ്രവര്‍ത്തന പാപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ടില്‍ നിന്നും സംഘടന എടുക്കുകയായിരുന്നു. സഹായിച്ച എല്ലാവര്‍ക്കും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി യോഗത്തില്‍ നന്ദി അറിയിച്ചു. സുപ്രീം കോടതി വിധി ഹാദിയയ്ക്ക് അനുകൂലമായിരുന്നു. നിലവില്‍ ഷെഫിന്‍ ജഹാന്റെ വീട്ടിലാണ് ഹാദിയ കഴിയുന്നത്.

Top