‘ജിഎസ്ടി’ കാര്‍ നിര്‍മ്മാണ മേഖലക്കും തിരിച്ചടി; ‘കാംറി’യുടെ നിര്‍മാണം നിര്‍ത്തി ടൊയോട്ട

കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി നയം കാര്‍ നിര്‍മ്മാണ മേഖലയേയും ബാധിച്ചിക്കുകയാണ്.

ലക്ഷ്വറി സലൂണ്‍ ഹൈബ്രിഡ് കാംറിയുടെ നിര്‍മാണം ജിഎസ്ടിയുടെ കടന്നു കയറ്റംമൂലം ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട നിര്‍ത്തലാക്കി.

ജിഎസ്ടി ഏര്‍പ്പെടുത്തിയതിന് ശേഷം ഹൈബ്രിഡ് കാറുകള്‍ക്ക് വില കൂടിയത് കമ്പനിക്ക് തിരിച്ചടിയായി.ഇതോടെ കാംറിയുടെ വില്‍പ്പനയും ഗണ്യമായി കുറഞ്ഞതാണ് താല്‍ക്കാലികമായി നിര്‍മാണം അവസാനിപ്പിക്കാനുള്ള കാരണം.

ജിഎസ്ടിയില്‍ വലിയ പെട്രോള്‍ഡീസല്‍ ലക്ഷ്വറി കാറുകളുടെ അതേ കാറ്റഗറിയിലാണ് ഹൈബ്രിഡ് കാറുകളെയും ഉള്‍പ്പെടുത്തിയിരുന്നത്.

ജിഎസ്ടിക്ക് മുന്‍മ്പ് ഡല്‍ഹിയില്‍ 32 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുണ്ടായിരുന്ന കാംറിക്ക് ജിഎസ്ടിക്ക് ശേഷം വില 38 ലക്ഷം രൂപയിലെത്തിയിരുന്നു.

28 ശതമാനം ജിഎസ്ടിയും അതിന് പുറമേ 15 ശതമാനം സെസുമാണ് പുതുക്കിയ നികുതി ഘടനയില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് ചുമത്തിയിരുന്നത്.

ഇതോടെ സെപ്തംബറില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാംറിയുടെ വില്‍പ്പന 73 ശതമാനം കുറഞ്ഞിരുന്നു.

കാംറിക്ക് ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ നിര്‍മാണം നിര്‍ത്തുകയാണെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ആന്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍. രാജ പറഞ്ഞു.

നിലവില്‍ ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡാടി പ്ലാന്റില്‍ നിന്നാണ് ഹൈബ്രിഡ് കാംറി പുറത്തിറക്കിയിരുന്നത്.

Top