ഇന്ത്യയിലെ രണ്ട് നഗരങ്ങള്‍ വെള്ളത്തിനടിയിലാകും; ഭീക്ഷണിയുയര്‍ത്തി നാസയുടെ റിപ്പോര്‍ട്ട്

മുംബൈ : പരിസ്ഥിതി പ്രശ്‌നങ്ങളുടെ നടുവില്‍ ഇന്ത്യാ മഹാരാജ്യം നിലകൊള്ളുമ്പോള്‍ രാജ്യത്തിന് ഭീക്ഷണിയുയര്‍ത്തി നാസയുടെ റിപ്പോര്‍ട്ട്.

തലസ്ഥാനത്തെ വിഷപ്പുകയ്ക്ക് പരിഹാരം തേടുന്ന ഈ സാഹചര്യത്തിലാണ് പ്രകൃതിയ്ക്ക് വീണ്ടും തിരിച്ചടിയായി നാസയുടെ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.

ആഗോള താപനത്തിന്റെ ഭാഗമായി മഞ്ഞുരുകി വെള്ളത്തിനടിയിലാകാന്‍ പോകുന്ന നഗരങ്ങളുടെ പട്ടികയാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ ഇന്ത്യയിലെ രണ്ട് പ്രധാന നഗരങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്നതാണ് രാജ്യത്തിന് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്.

ഇന്ത്യയിലെ തീരദേശ പ്രദേശങ്ങളായ മംഗളൂരുവും മുംബൈയുമാണ് നൂറുവര്‍ഷത്തിനുള്ളില്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുള്ളതായി നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന നഗരങ്ങള്‍.

ഇതില്‍ തന്നെ മംഗളൂരുവിനാണ് കൂടുതല്‍ സാധ്യതയെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.

നൂറ് വര്‍ഷത്തിനുള്ളില്‍ മംഗളുരുവിലെ സമുദ്ര നിരപ്പ് 15.98 സെന്റീമീറ്ററും, മുംബൈയിലേത് 15.26 സെന്റീമീറ്ററും ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നാസ പുതിയതായി വികസിപ്പിച്ച കാലാവസ്ഥാ ഉപകരണമായ ഗ്രേഡിയന്റ് ഫിംഗര്‍ പ്രിന്റ് മാപ്പിംഗിന്റെ (ജിഎഫ്പി) സഹായത്തോടെയാണ് ഈ കണ്ടെത്തല്‍ സാധ്യമായിരിക്കുന്നത്.

സമുദ്ര നിരപ്പിനെ മഞ്ഞുരുകല്‍ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്താന്‍ സഹായിക്കുന്നവയാണ് ജിഎഫ്പി.

മാംഗളൂരു, മുംബൈ, ആന്ധ്രാപ്രദേശിലെ കാക്കിനട എന്നീ പ്രദേശങ്ങളായിരിക്കും ജിഎഫ്പിയുടെ നിരീക്ഷണ പരിധിയില്‍ വരുന്നത്.

യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം 2050 ഓടെ ഇന്ത്യയിലെ 4 കോടി ജനങ്ങളെ സമുദ്രനിരപ്പ് ഉയരുന്നത് ബാധിക്കും.

മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ക്കാണ് ഇത് കൂടുതല്‍ നാശം വിതയ്ക്കുക എന്നും യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാരിസ്ഥിതിക വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് നാസയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Top