ഗൗരി ലങ്കേഷിനും എം.എം കല്‍ബുര്‍ഗിയ്ക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്ന്

ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനും എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗിയ്ക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 7.65 എം.എം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചതെന്ന് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 സെപ്തംബര്‍ അഞ്ചിന് ബംഗളൂരുവിലെ സ്വന്തം വസതിയില്‍ വച്ച് വെടിയേറ്റാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. ഇതിന് രണ്ട് വര്‍ഷം മുന്‍പ് 2015 ആഗസ്ത് 30ന് ആണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ഇരുകൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരേ സംഘം തന്നെയാണ് പ്രവര്‍ത്തിച്ചതെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ആദ്യ ഔദ്യോഗിക തെളിവാണിത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ.ടി നവീന്‍കുമാര്‍ , യുവസേന എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Top