ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ കസ്റ്റഡിയില്‍. പുലര്‍ച്ചെയോടെ വീട്ടിലെത്തിയാണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രിയില്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് നടപടി. കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ അലഹബാദ് ഹൈക്കോടതി. രൂക്ഷ വിമര്‍ശനവുമുയര്‍ത്തിയിരുന്നു.
സര്‍ക്കാരിനുനേരെ വിമര്‍ശനം ശക്തമായതിനെത്തുടര്‍ന്ന് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ പേരില്‍ യു.പി പൊലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 363, 366, 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയും പോസ്‌കോ നിയമപ്രകാരവുമാണ് കേസെടുത്തത്. എന്നാല്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത അലഹബാദ് ഹൈക്കോടതി ആരോപണവിധേയനായ എം.എല്‍.എയെ എന്തുകൊണ്ട് ഇനിയും അറസ്റ്റുചെയ്തില്ലെന്ന് ചോദിച്ച് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ താന്‍ ബലാത്സംഗത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി ഉന്നാവ് സ്വദേശിയായ 16കാരിയാണ് പരാതി നല്‍കിയത്. ഒമ്പത് മാസത്തോളമായി തനിക്ക് എവിടെനിന്നും നീതി ലഭിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു. നീതി കിട്ടിയില്ലെന്നാരോപിച്ച് ഞായറാഴ്ച പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.