എംബാപ്പെയുടെ ഗോളില്‍ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ ; പെറു പുറത്ത്‌

എകാതെറിന്‍ബര്‍ഗ്: ഫ്രാന്‍സിന് റഷ്യന്‍ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സിന്റെ വിജയം. 38-ാം മിനിറ്റില്‍ പത്തൊന്‍പതുകാരന്‍ താരം കെയ്‌ലിയന്‍ എംബാപ്പെയാണ് പെറുവിനെതിരെ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സ് തോല്‍പ്പിച്ചിരുന്നു.

പോരാട്ടവീര്യത്തിന്റെ മറുവാക്കായി കളം നിറഞ്ഞ പെറുവിനെ ഗോളിനു മുന്നില്‍ ഉറച്ചു പ്രതിരോധിച്ചാണ് ഫ്രാന്‍സ് വിജയം പിടിച്ചെടുത്തത്. മല്‍സരത്തിലുടനീളം കളത്തില്‍ ആധിപത്യം പുലര്‍ത്താനെങ്കിലും ഫ്രഞ്ച് വലയില്‍ പന്തെത്തിക്കുന്നതില്‍ പരാജയപ്പെട്ടതാണ് പെറുവിന് തിരിച്ചടിയായത്.

ഇടയ്ക്ക് പെറു താരം അക്വീനോയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ത്തട്ടി പുറത്തേക്കു തെറിക്കുകയും ചെയ്തു. ഈ തോല്‍വിയോടെ പെറു ലോകകപ്പില്‍നിന്ന് പുറത്തായി.

Top