ഈ തള്ളൊക്കെ യുപിയിലായിരുന്നെങ്കില്‍ വിശ്വസിച്ചേനെ ഇതു കേരളമാണ് അമിത് ഷാ: തോമസ് ഐസക്

thomas-issac

തിരുവനന്തപുരം : മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കേരളത്തിന് 1,34,848 കോടി രൂപ ധനകാര്യ കമ്മിഷന്‍ വിഹിതമായി അനുവദിച്ചുവെന്ന അമിത് ഷായുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്.

ഈ തള്ളലൊക്കെ വല്ല യുപിയിലുമായിരുന്നെങ്കില്‍ ആരെങ്കിലുമൊക്കെ വിശ്വസിച്ചേനെയെന്നും ഇതു കേരളമാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബിജെപി നേതാക്കളുടെ തള്ളിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയാ പരിഹാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും സംഗതി ഇത്ര മാരകമായിരിക്കുമെന്ന് ഞാൻ കരുതിയില്ല. ആ പാർടിയുടെ ദേശീയ അധ്യക്ഷൻ തന്നെ ഇങ്ങനെ വീമ്പടിക്കുമ്പോൾ കേരളത്തിലെ നേതാക്കളുടെയും അണികളുടെയും അവസ്ഥ പറയാനില്ല.
അമിത് ഷായുടെ പ്രസംഗത്തിൽ സംസ്ഥാനങ്ങൾക്കുള്ള ധനകാര്യ കമ്മിഷൻ വിഹിതത്തെക്കുറിച്ചു പറയുന്നതു കേൾക്കൂ. മോദി വന്ന ശേഷം കേരളത്തിന് 1,34,848 കോടി തന്നുവത്രേ. 89,000 കോടിയുടെ വർദ്ധനയെന്നാണ് വെച്ചു കീച്ചിയത്.
2015-16 മുതലാണ് പതിനാലാം ധനകാര്യ കമ്മിഷൻ അവാർഡ്. 2015-16ൽ 12690 കോടി, 2016-17ൽ 15225 കോടി, 2017-18ൽ പ്രതീക്ഷിക്കുന്നത് 16891 എന്നിങ്ങനെയാണ് കേരളത്തിന്റെ ഫിനാൻസ് കമ്മിഷൻ അവാർഡ്. ആകെ 44806 കോടി രൂപ. അഞ്ചു വർഷം കൊണ്ട് പഞ്ചായത്തുകൾക്കുള്ള 7681.96 കോടിയും റെവന്യൂ കമ്മി ഗ്രാന്റ് 9519 കോടിയും ഡിആർഎഫ് 766.5ഉം ചേർത്താൽ 62773.46 കോടി രൂപയാകും. അമിത് ഷാ തട്ടിവിട്ട 1,34,848 കോടിയിലെത്തണമെങ്കിൽ അടുത്ത രണ്ടുവർഷം കൊണ്ട് നികുതി വിഹിതം ഉൾപ്പെടെ 72074.54 കോടി ലഭിക്കണം. ഇതുവരെ ആകെ കിട്ടിയതിനെക്കാൾ തുക ഇനി രണ്ടുവർഷം കൊണ്ടു കിട്ടും പോലും. അന്യായ തള്ളലെന്നാതെ വേറൊന്നും പറയാനില്ല.
ഇനി മറ്റൊരു കാര്യം. ധനകാര്യ കമ്മിഷൻ വിഹിതം ആരുടെയും ഔദാര്യമല്ല. സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശമാണ്. പതിനാലാം ധനകാര്യ കമ്മിഷൻ മോദി സർക്കാരല്ല നിശ്ചയിച്ചത്. കമ്മിഷനെ നിയോഗിച്ചത് യുപിഎ സർക്കാരാണ്. തീരുമാനവും ആ സർക്കാരിന്റെ കാലത്തു തന്നെ എടുക്കുകയും ചെയ്തിരുന്നു. അതിന്മേൽ മോദിയെന്താണ് ചെയ്തത്?
പദ്ധതി ധനസഹായം ഇല്ലാതാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികൾ വെട്ടിക്കുറച്ചു. പദ്ധതികളിലൊക്കെ സംസ്ഥാനവിഹിതം വർദ്ധിപ്പിച്ചു. ഉദാഹരണത്തിന് സർവശിക്ഷാ അഭിയാനിൽ നേരത്തെ 30 ശതമാനമായിരുന്നു സംസ്ഥാനവിഹിതം. മോദിയത് 50 ശതമാനമാക്കി. എൻആർഎച്ച്എമ്മിൽ 10 ശതമാനമായിരുന്ന സംസ്ഥാനവിഹിതം 40 ശതമാനമാക്കി. ആക്സിലറേറ്റഡ് ഡ്രിങ്കിംഗ് വാട്ടർ സ്കീമിൽ 10 ശതമാനം വിഹിതം 50 ശതമാനമാക്കി. ഇത്തരത്തിൽ കേന്ദ്രപദ്ധതികളിൽ സംസ്ഥാനങ്ങളുടെ ഭാരം വർദ്ധിപ്പിക്കുകയാണ് ചെയ്തത്.
ഇത്തരത്തിൽ പരിശോധിച്ചാൽ കേന്ദ്രവരുമാനത്തിന്റെ ശതമാനത്തിൽ കണക്കാക്കിയാൽ സംസ്ഥാന വിഹിതത്തിൽ വലിയ വർദ്ധനയൊന്നുമില്ലെന്നു കാണാൻ കഴിയും.
ഈ തള്ളലൊക്കെ വല്ല യുപിയിലുമായിരുന്നെങ്കിൽ ആരെങ്കിലുമൊക്കെ വിശ്വസിച്ചേനെ. ഇതു കേരളമാണ് അമിത് ഷാ…താങ്കളുടെ തള്ളലുകളൊന്നും ഇവിടെ ചെലവാകില്ല..

Top