കോട്ടയം: തുടക്കം മുതല്‍ ഒടുക്കം വരെ അടി വാങ്ങുന്ന ‘മെക്ലിക്കന്‍ അപാരതയിലെ ‘എസ് എഫ് വൈക്കാരുടെ അവസ്ഥയിലായി കോട്ടയത്തെ എസ്.എഫ് ഐക്കാര്‍.
അടി കിട്ടിയാല്‍ പലിശ സഹിതം തിരിച്ചു കൊടുത്തു ശീലമുള്ള എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പുറത്ത് നിന്ന് ഗുണ്ടകളെ കെ എസ് യു പ്രവര്‍ത്തകര്‍ ഇറക്കിയതോടെ അത് സിനിമയെ വെല്ലുന്ന പ്രകടനമായി മാറി.
എം ജി സര്‍വ്വകലാശാലാ ക്യാമ്പസില്‍ നടന്ന ആക്രമണത്തില്‍ എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് അരുണ്‍, സര്‍വ്വകലാശാല ക്യാമ്പസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സച്ചു സദാനന്ദന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇരുവരും ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇടതു കൈക്ക് നിലവില്‍ സ്വാധീനമില്ലാത്ത സച്ചു സദാനന്ദന്റെ വലതേ കൈക്കാണ് വെട്ടേറ്റത്. ഫലത്തില്‍ രണ്ടു കയ്യും ചലനമറ്റ അവസ്ഥയിലാണിപ്പോള്‍.
വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കായിരുന്നു അപ്രതീക്ഷിതമായ ആക്രമണം.
എം ജി സര്‍വകലാശാലാ ക്യാമ്പസ് കവാടത്തില്‍ വടിവാളുമായി കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരടക്കം നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
യു ഡി എഫ് വിദ്യാര്‍ത്ഥി സംഘടനകളുടെ കോട്ടയായിരുന്ന കോട്ടയം ജില്ലയിലെ ഭൂരിപക്ഷം ക്യാമ്പസുകളിലും ഇപ്പോള്‍ എസ്എഫ്‌ഐയാണ് യൂണിയന്‍ ഭരിക്കുന്നത്. എം ജി സര്‍വ്വകലാശാലാ ക്യാമ്പസും എസ് എഫ് ഐ യുടെ ശക്തികേന്ദ്രമാണ്.
വലതുപക്ഷ സംഘടനകള്‍ക്ക് വളക്കൂറുണ്ടായിരുന്ന മാന്നാനം കെ. ഇ ,പാലാ സെന്റ് തോമസ് കോളേജുകളും എസ് എഫ് ഐ നിയന്ത്രണത്തിലായത് ജില്ലയില്‍ എസ് എഫ് ഐ – കെ എസ് യു സംഘര്‍ഷത്തിന് വഴിമരുന്നിട്ടിരുന്നു.
ക്യാമ്പസില്‍ പ്രവര്‍ത്തിച്ച് എസ് എഫ് ഐ യെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നതിനാല്‍ ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി കൊന്നൊടുക്കാമെന്നാണ് കെ എസ് യു – യുത്ത് കോണ്‍ഗ്രസ്സ് നേതൃത്യങ്ങള്‍ കരുതുന്നതെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.ഈ നീക്കത്തെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കുമെന്നും എസ് എഫ് ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
‘ഒരു കൈയില്ലെന്നു കണ്ടിട്ടും അവര്‍ വെറുതെവിട്ടില്ല.അതു കൂടി ഞങ്ങളെടുക്കുകയാണ്, ഇനി നീ പഠിക്കുന്നത് കാണട്ടെ എന്ന് പറഞ്ഞാണ് വെട്ടിയത്.
എം ജി സര്‍വകലാശാല കവാടത്തില്‍ അക്രമികള്‍ തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് ഓര്‍മിക്കുമ്പോള്‍ സച്ചുവിന്റെ മനസിലിപ്പോഴും നടുക്കം ബാക്കി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ എം അരുണായിരുന്നു അവരുടെ ലക്ഷ്യം. കാറിലെത്തിയ അരുണിനെ വെട്ടുന്നത് കണ്ടാണ് ഓടിച്ചെന്നത്. തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നേയും ആക്രമിച്ചു സച്ചു പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സച്ചുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പത്തു സെന്റീമീറ്റര്‍ നീളത്തിലാണ് മുറിവ്. എല്ലു മുറിഞ്ഞതിനാല്‍ ദീര്‍ഘനാളത്തെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു.
തിങ്കളാഴ്ച ഇന്റേണല്‍ പരീക്ഷയുണ്ട്. അത് എഴുതാനാവില്ല. മൂന്നുമാസം കഴിഞ്ഞുള്ള സെമസ്റ്റര്‍ പരീക്ഷയും നഷ്ടമാകുന്ന സ്ഥിതിയാണ്. ‘നിര്‍ധന കുടുംബത്തിന്റെ ആശ്രയമാണ് അവര്‍ അരിഞ്ഞെടുക്കാന്‍ ശ്രമിച്ചത്”. ഒപ്പമുള്ള അമ്മ ശ്രീലതയുടെ വാക്കുകളില്‍ നിരാശയും നൊമ്പരവും.
മാവേലിക്കര കണ്ടിയൂര്‍ സച്ചുനിവാസില്‍ സദാനന്ദന്റെ മകനാണ് സച്ചു. നാലു സെന്റിലെ രണ്ടുമുറി വീടോ ജന്മനായുള്ള അംഗ പരിമിതിയോ അവനെ പഠനത്തില്‍ തളര്‍ത്തിയില്ല.
അവനും അനുജന്‍ സിത്തുവും നന്നായി പഠിച്ചു. എം ജി സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിജി കഴിഞ്ഞാണ് ഇപ്പോള്‍ അവിടെ ബിഎല്‍ഐസിക്ക് ചേര്‍ന്നത്. അനുജന്‍ പുന്നപ്ര സഹകരണ കോളേജില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്.
എല്ലാവിധ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയും നേരിട്ടാണ് കുടുംബം കഴിയുന്നത്. ചെറിയ പച്ചക്കറിക്കട നടത്തിയിരുന്നു. എട്ടുമാസം മുമ്പ് അച്ഛന് വാഹനാപകടത്തില്‍ പരിക്കു പറ്റി. കാലൊടിഞ്ഞ് കിടപ്പിലായതോടെ അമ്മ ശ്രീലതയായി കടയില്‍. സച്ചുവും സഹായത്തിനെത്തുമായിരുന്നു. അപ്പോഴാണ് സച്ചുവിനെ ഒരു സംഘം ആക്രമിച്ചത്.
അമ്മ സച്ചുവിനൊപ്പം ആശുപത്രിയിലായതിനാല്‍ കട തുറക്കാനായില്ല. കടയിലുള്ള സാധനങ്ങള്‍ ചീഞ്ഞുപോയി. ഇനി കച്ചവടം പഴയപടിയാകാന്‍ പ്രയാസമാണ് ഇരുവരും പറഞ്ഞു.
സര്‍ഗാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേദിയാകേണ്ട ക്യാമ്പസില്‍ ചോര വീഴ്ത്തി വിദ്യാര്‍ത്ഥി വിരുദ്ധ രാഷ്ട്രീയം പറഞ്ഞ ‘മെക്‌സിക്കന്‍ അപരാത’യുടെ തനിയാവര്‍ത്തനമാണ് എംജി ക്യാമ്പസില്‍ സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെ അസുസ്മരിപ്പിക്കുന്ന വിധം ഖദര്‍ധാരികള്‍ അഴിഞ്ഞാടിയത്.