അറബിന്റെ സത്യം പ്രകടമാക്കാന്‍ 2022ലെ ഫിഫ ലോകപ്പ് വഴിയൊരുക്കുമെന്ന് വിദേശകാര്യമന്ത്രി

ദോഹ: അറബ് ലോകത്തിന്റെ സത്യവും സമാധാനവും ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണ് 2022ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.

ന്യൂയോര്‍ക്കില്‍ എഴുപത്തിരണ്ടാമത് യു.എന്‍ പൊതുസഭയോട് അനുബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സംഘടിപ്പിച്ച സുസ്ഥിര വികസനത്തിനായി കായിക രൂപവത്കരണം എന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.

നിലവില്‍ ലോകകപ്പിനായി എട്ട് സ്റ്റേഡിയം, 64 പരിശീലനഗ്രൗണ്ടുകള്‍, കാണികള്‍ക്കായി അഞ്ച് സോണുകള്‍, താമസസൗകര്യം, കൂടാതെ റോഡ്, റെയില്‍വേ, വിമാനത്താവളം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങളെല്ലാം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുമയും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കാനും പുതുമയ്ക്കും സംരംഭകത്വത്തിനുമായി യുവജനങ്ങള്‍ക്ക് വേദി നല്‍കാനും ഈ അവസരം പ്രയോജനപ്പെടുത്താനാണ് രാജ്യത്തിന്റെ ശ്രമം.

ദേശീയ വികസനലക്ഷ്യം കൈവരിക്കുക, ഖത്തറിന്റെയും മധ്യപൂര്‍വ മേഖലയുടെയും ഏഷ്യയുടെയും ലോകത്തിന്റെയും ശാശ്വതപൈതൃകം സൃഷ്ടിക്കുക എന്നിവയാണ് 2022 ലോകകപ്പ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

 

Top