വ്യാജ ഹര്‍ത്താല്‍ ; താനൂരില്‍ ജില്ലാ ഭരണക്കൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു

curfew

മലപ്പുറം: വ്യാജഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ നിയന്ത്രണരഹിതമായതിനെ തുടര്‍ന്ന് താനൂരില്‍ ഒരാഴ്ചത്തേക്ക് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ.
താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ പതിനൊന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി വേണമെന്ന വ്യാജേന എസ്ഡിപിഐയുടെ നേതൃത്വത്തില്‍ രാവിലെ നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ വാഹനങ്ങള്‍ തടയുകയും ബലമായി കടകള്‍ അടപ്പിക്കുകയും ചെയ്തു. പൊലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞ.

അതേസമയം വ്യാജഹര്‍ത്താലിന്റെ പേരിലുള്ള അക്രമങ്ങള്‍ തുടരുകയാണ്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ട കല്ലെടുത്ത് മാറ്റിയ പൊലീസുകാരനെ ഒരു സംഘം മര്‍ദ്ദിച്ച് അവശനാക്കി. സിവില്‍ പൊലീസ് ഓഫീസര്‍ കൃഷ്ണദാസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മുപ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചിയില്‍ ഹര്‍ത്താലിന്റെ പേരില്‍ ബ്രോഡ് വേ മറൈന്‍ ഡ്രൈവ് പരിസരത്തെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ കലവൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ക്കു നേരെ പോലീസ് ലാത്തി വീശി. നഗരത്തില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച 26 പേര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം പൊന്നാന്നിയില്‍ പ്രതിഷേധക്കാരെ ഓടിക്കാന്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജിനിടെ പതിനാല് വയസ്സുകാരന് വീണ് പരിക്കേറ്റു.

കണ്ണൂരില്‍ രാവിലെ മുതല്‍ വാഹനങ്ങള്‍ തടയുകയും ബലമായി കടകള്‍ അടപ്പിക്കുകയും ചെയ്ത ഒരുസംഘം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷമായി.

Top