640 കോടിയുടെ സൈബര്‍ തട്ടിപ്പിനിരയായത് ഗൂഗിളും ഫെയ്‌സ്ബുക്കും

കാലിഫോര്‍ണിയ:തട്ടിപ്പിനിരയായി സൈബര്‍ ലോകത്തെ വമ്പന്‍മാരായ ഗൂഗിളും ഫേസ്ബുക്കും.

ഇവാല്‍ഡസ് റിമാസോസ്‌കാസ് എന്ന ലിത്വാനിയക്കാരന്‍ ഒറ്റയ്ക്ക് 10 കോടി ഡോളറാണ് വമ്പന്‍മാരെ പറ്റിച്ച് കൈക്കലാക്കിയത്‌.

ഇന്നത്തെ വിനിമയ മൂല്യം അനുസരിച്ച് 640 കോടിയലധികം വരുന്ന പണം ഗൂഗിളിലെയും ഫേസ്ബുക്കിലേയും ജീവനക്കാരെ പറ്റിച്ച് തന്റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു ഇവാല്‍ഡസ്.

ലാത്വിയ, സൈപ്രസ്, സ്ലൊവാക്യ, ലിത്വാനിയ, ഹംഗറി, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായിരുന്നു ഇവാല്‍ഡസിന്റെ അക്കൗണ്ടുകള്‍. ഇതിന് വേണ്ടി സ്വന്തമായി ഒരു ഏഷ്യന്‍ ഇലക്ട്രോണിക്‌സ് കമ്പനി ഇവാല്‍ഡസ് കൃത്രിമമായി മെനഞ്ഞെടുത്തു. കമ്പനിയുടെ പേരില്‍ ഇമെയിലുകളും ഇന്‍വോയിസുകളും അയച്ചുകൊടുത്തുകൊണ്ടിരുന്നു.

അമേരിക്കന്‍ കോടതി ഇവാല്‍ഡസ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

2013ലാണ് തട്ടിപ്പ് നടന്നതെങ്കിലും പറ്റിക്കപ്പെട്ട കമ്പനികളേതാണെന്ന് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഒരു ബഹുരാഷ്ട്ര ടെക് കമ്പനിയും ബഹുരാഷ്ട്ര സോഷ്യല്‍ മീഡിയ കമ്പനിയുമാണ് തട്ടിപ്പിനിരയായതെന്ന് മാത്രമാണ് ഇതുവരെ കോടതി സൂചിപ്പിച്ചിരുന്നത്.

ഫോര്‍ച്യുണ്‍ മാസിക നടത്തിയ അന്വേഷണത്തില്‍ പറ്റിക്കപ്പെട്ടത് തങ്ങളാണെന്ന് ഗൂഗിളും ഫേസ്ബുക്കും സ്ഥിരീകരിക്കുകയായിരുന്നു

Top