സൂപ്പര്‍ ക്ലൈമാക്‌സ് ! നടിയെ വിളിച്ചു വരുത്തി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നിര്‍ണ്ണായക വഴിത്തിരിവില്‍!

ഉന്നത പൊലീസ് സംഘം കൊച്ചിയില്‍ തമ്പടിച്ച് നടിയെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി.

നടിയും ആരോപണ വിധേയനായ നടനും തമ്മില്‍ വസ്തു സംബന്ധമായി ഉണ്ടായതായി പറയപ്പെടുന്ന ആരോപണം സംബന്ധിച്ചായിരുന്നു പ്രധാനമായും അന്വേഷണ സംഘം തിരക്കിയതെന്നാണ് സൂചന. തലസ്ഥാനത്തു നിന്നെത്തിയ എഡിജിപി സന്ധ്യയുടെ സാന്നിദ്ധ്യത്തിലായിരുന്നു മൊഴിയെടുപ്പ്.

ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലല്ലാതിരുന്നത് എന്ത് കൊണ്ടാണെന്നും വിശദമായി തന്നെ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

ഈ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് നീക്കം.

ജയലില്‍ നിന്ന് സഹതടവുകാരന്‍ വഴി നടന്റെ സുഹൃത്തായ യുവ സംവിധായകന് പള്‍സര്‍ സുനി കൊടുത്തയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കത്തില്‍, പണം തന്നില്ലങ്കില്‍ എല്ലാം വെളിപ്പെടുത്തുമെന്ന സൂചനയുള്ളത് നേരത്തെ express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കത്തെഴുതിയത് അവസരം മുതലെടുത്ത് പ്രതി നടനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനു വേണ്ടി നടത്തിയ നീക്കമാണോ എന്നും പൊലീസ് പരിശോധിച്ചിരുന്നു.

പ്രതികള്‍ ചില ഇടനിലക്കാര്‍ വഴി ചെയ്ത കോള്‍ നടന്റെ ഡ്രൈവറും യുവസംവിധായകനും റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതാണ് ബ്ലാക്ക്‌മെയില്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ കാരണമായിരുന്നത്.

എന്നാല്‍ നടി ഇപ്പോള്‍ നല്‍കിയ മൊഴി കേസ് വീണ്ടും സങ്കീര്‍ണ്ണമാക്കുന്നതായാണ് ലഭിക്കുന്ന വിവരം.

ഈ സാഹചര്യത്തില്‍ നടന്‍, യുവസംവിധായകന്‍, നടന്റെ ഡ്രൈവര്‍ തുടങ്ങിയവരുടെ അടുത്തു നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും. യുവ സംവിധായകനില്‍ നിന്നും നേരത്തെ ഒരു വട്ടം പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നതാണ്.

ഇപ്പോള്‍ വെളിവായ പുതിയ ചില ‘കാര്യങ്ങളുടെ’വിശദാംശം ചോദിച്ചറിയുന്നതിനാണ് എ ഡി ജി പിയുടെ സാന്നിധ്യത്തില്‍ വീണ്ടും മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതോടൊപ്പം തന്നെ പ്രതികളുടേയും ആരോപണ വിധേയരുടേയും ബന്ധപ്പെട്ട ഇടനിലക്കാരുടേയും മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശാസ്ത്രീയമായ തെളിവെടുപ്പും പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തീകരിച്ച ശേഷം ഉടന്‍ തന്നെ താരമുള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തും.

മുന്‍പ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരുടെ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചിരുന്നെങ്കിലും ഇടനിലക്കാരായി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടവരുടേത് പരിശോധിച്ചിരുന്നില്ല.

അതേ സമയം കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ അടിയന്തര കോര്‍ കമ്മറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോപണ വിധേയനായ നടനും യോഗത്തില്‍ പങ്കെടുത്തതായാണ് ലഭിക്കുന്ന വിവരം.

പൊലീസ് ചോദ്യം ചെയ്യലില്‍ പറയാത്ത കാര്യങ്ങള്‍ പ്രതികള്‍ ഇപ്പോള്‍ പറയുന്നതും നടി കൂടുതല്‍ ‘വിശദാംശങ്ങള്‍’ കൈമാറിയതുമെല്ലാം ഉന്നത ഉദ്യോഗസ്ഥരെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്.

ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പ്രേരകശക്തികള്‍ പുറത്തുണ്ട് എന്നു തന്നെയാണ് നിഗമനം.

ഇത് സത്യം പുറത്തു കൊണ്ടുവരുന്നതിന് വേണ്ടിയാണോ അതോ നടനെതിരായ ട്രാപ്പാണോ എന്നത് സംബന്ധിച്ച് ഒരു സൂചനയും പുറത്തു വിടാതെ അതീവ രഹസ്യമായാണ് പോലീസിന്റെ നീക്കം.

റിപ്പോര്‍ട്ട് : എം വിനോദ്‌

Top