റോഡപകടങ്ങളും ആത്മഹത്യയും ; ഇന്ത്യക്ക് വര്‍ഷത്തില്‍ നഷ്ടപ്പെടുന്നത് 1600 സൈനികരെ

ന്യൂഡല്‍ഹി: നാടിനും ജനങ്ങള്‍ക്കും വേണ്ടി യുദ്ധമുഖത്ത് പൊരുതി ജീവിക്കുന്ന ജവാന്മാരുടെ മരണത്തില്‍ വര്‍ധനവ്.

റോഡപകടങ്ങളും ആത്മഹത്യയുമാണ് ഏറ്റവുമധികം ജവാന്മാരുടെ ജീവന്‍ അപഹരിക്കുന്നത് എന്നാണ് വിവരം.

ആക്രമണങ്ങളിലും നിയന്ത്രണരേഖയില്‍ ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിലും കൊല്ലപ്പെടുന്നവരുടെ എണ്ണത്തിനേക്കാള്‍ കൂടുതലാണിതെന്നാണ് റിപ്പോര്‍ട്ട്.

യുദ്ധവുമായി ബന്ധപ്പെട്ടല്ലാതെ ഇന്ത്യക്ക് ഓരോ വര്‍ഷവും ശരാശരി 1600 സൈനികരെയാണ് നഷ്ടപ്പെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ട്രെയിനിങ്ങ് സമയത്തെ അപകടങ്ങള്‍, വൈറസ് രോഗങ്ങള്‍ എന്നിവയാണ് മറ്റ് മരണകാരണങ്ങള്‍.

ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റോഡപകടനിരക്കും ആത്മഹത്യ നിരക്കുമുള്ള ഇന്ത്യയില്‍ 350 സൈനികര്‍ അപകടങ്ങളില്‍ മരിക്കുന്നതായും 120 പേര്‍ ആത്മഹത്യ ചെയ്യുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ പരിശീലനം ലഭിച്ച സൈനികര്‍ക്കുണ്ടാകുന്ന ഇത്തരം അവസ്ഥ നല്ല സൂചനയല്ല. ഈ വര്‍ഷം ഇതുവരെ 80 പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ മറ്റ് കാരണങ്ങള്‍ കൊണ്ട് മരിച്ചത് 1060 പേരാണ്.

വര്‍ഷം രണ്ട് ബറ്റാലിയന്‍ സെനികരെ ( 700800 സെനികര്‍) നഷ്ടപ്പെടുന്നതില്‍ ആര്‍മി ചീഫ് ജനറല്‍ ബിബിന്‍ റാവത്ത് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2014 മുതല്‍ മൂന്ന് സേനാ വിഭാഗങ്ങളിലുമായി 6,500 സൈനികരെ ഇന്ത്യക്ക് നഷ്ടമായി. ഷെല്ലാക്രമണം, പ്രത്യാക്രമണങ്ങള്‍, സൈനിക ഓപ്പറേഷനുകള്‍ എന്നിവയില്‍ 2016ല്‍ 112 പേരാണ് മരിച്ചത്.

എന്നാല്‍ 1480 പേര്‍ മറ്റ് രീതിയില്‍ മരണപ്പെട്ടിരുന്നു. യുദ്ധത്തില്‍ മരിക്കുന്നവരേക്കാള്‍ 12 മടങ്ങ് അധികം ആളുകളാണ് കരസേനയില്‍ മറ്റ് കാരണങ്ങള്‍ കൊണ്ട് മരിക്കുന്നത്.

Top