മുംബൈ : മുംബൈ നഗരത്തിലെ എല്ലാ തുറന്ന സ്ഥലങ്ങളും വിലപ്പെട്ടതാണെന്ന് ബോംബെ ഹൈക്കോടതി.
മലബാർ ഹില്ലിലുള്ള കുട്ടികളുടെ പാർക്ക് സ്വകാര്യ പാർക്കായി ഹൗസിങ് സൊസൈറ്റി മാറ്റിയതിനെതിരെ സഞ്ജയ് കോക്ടെ എന്ന വ്യക്തി നൽകിയ പൊതു താത്പര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
1,021 ചതുരശ്ര മീറ്ററുള്ള പാർക്ക് എല്ലാവർക്കും ഉപകരപെടുന്നുണ്ടോയെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ ശ്രദ്ധിക്കണമെന്നും , പൊതുസ്വത്ത് ഇത്തരത്തിൽ മറ്റുള്ളവർക്കായി എങ്ങനെ വിട്ട് നൽകാൻ കഴിയുമെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ, ജസ്റ്റിസ് മഹേഷ് സോണിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉന്നയിച്ചു.
എല്ലാവർക്കും വീടിനു മുന്നിൽ സുന്ദരമായ പൂന്തോട്ടമുണ്ടാക്കാൻ അധികാരമുണ്ട് എന്നാൽ പൊതുസ്വത്ത് സ്വകാര്യ സ്വത്താക്കി മാറ്റാൻ അധികാരമില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
പൊതുമേഖലയായ പാർക്ക് സ്വകാര്യ വാണിജ്യങ്ങളായ ഹൈ എൻഡ് ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ തുടങ്ങിയവയ്‌ക്കായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്ന് സഞ്ജയ് കോക്ടെ ആരോപിച്ചു.
എന്നാൽ ഡി.എസ്.കെ ടവറിന്റെ ഉടമസ്ഥൻ ഹൗസിങ് സൊസൈറ്റിയ്ക്ക് കൈമാറിയതാണ് പാർക്ക് എന്ന ഹൗസിങ് സൊസൈറ്റിയുടെ അഭിഭാഷകൻ അറിയിച്ചു.
നവംബർ 13ന് കേസിൽ വീണ്ടും വാദം കേൾക്കുമ്പോൾ ഹൗസിങ് സൊസൈറ്റി, ജിംനേഷ്യം, പാർക്ക് എന്നിവയുടെ നിർമ്മണത്തിന്റെ വ്യക്തമായ രേഖകൾ കോടതിയിൽ ഹാജരാക്കണമെന്നും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷന് കോടതി നിർദേശം നൽകി.