ബാഴ്‌സ: ഈ വര്‍ഷത്തെ ഏറ്റവും മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍ക്കുള്ള അവാര്‍ഡിന്‍റെ അന്തിമ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഇടംപിടിച്ചു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, ജിയാന്‍ ലിയൂജി ബഫണ്‍ എന്നിവരാണ് യുവേഫ നോമിനേറ്റ് ചെയ്ത അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നവര്‍.
80 പരിശീലകരും 55 മാധ്യമപ്രവര്‍ത്തകരും അടങ്ങിയ പാനലാണ് മൂന്ന് പേരെയും തെരഞ്ഞെടുത്തത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തിലാണ് റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്.
12 ഗോളുകളുമായി ക്രിസ്റ്റ്യാനോ ടോപ് സ്‌കോറർ ആവുകയും ചെയ്തു.
ഇറ്റാലിയന്‍ സീരിഎയില്‍ ജുവന്‍റസിനെ ആറാമതും ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഗോള്‍കീപ്പര്‍ ജിയാന്‍ ലിയൂജി ബഫണ്‍ നിര്‍വഹിച്ചത്.
ലാലിഗയില്‍ കഴിഞ്ഞ സീസണില്‍ ടോപ് സ്കോററാണ് ലയണല്‍ മെസി. സ്പാനിഷ് കിങ്സ് കപ്പില്‍ ബാഴ്സക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകപങ്ക് മെസി വഹിച്ചിരുന്നു.
മെസിയും റൊണാള്‍ഡോയും നേരത്തെ രണ്ട് തവണ പുരസ്കാരത്തിനര്‍ഹരായിട്ടുണ്ട്. ആഗസ്റ്റ് 24 നാണ് പുരസ്കാര പ്രഖ്യാപനവും വിതരണവും.