ന്യൂഡല്‍ഹി: കെജ്‌രിവാള്‍ സര്‍ക്കാരിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന് വന്‍തിരിച്ചടി. ലഫ്.ഗവര്‍ണറെ മുന്‍നിര്‍ത്തി കേന്ദ്രം നടത്തുന്ന നീക്കങ്ങളെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയാണ് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായത്.
ഒരു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരിക്കാനുള്ള അധികാരമുണ്ടെന്നും, ഡല്‍ഹി സര്‍ക്കാരിന് കൂടുതല്‍ അധികാരം ആവശ്യമാണെന്നും,
അല്ലെങ്കില്‍ ആ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് വരുന്ന ജനുവരി 18ന് കോടതി വീണ്ടും പരിഗണിക്കും.
ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മികച്ച വിജയം നേടിയാണ് അധികാരത്തിലെത്തിയത്. ഡല്‍ഹി സര്‍ക്കാരും ഗവര്‍ണര്‍ നജീബ് ജംഗും തമ്മില്‍ നിലവില്‍ ബന്ധം വഷളായ സാഹചര്യത്തില്‍ കോടതി നിലപാട് നിര്‍ണ്ണായകമാവും.
സര്‍ക്കാര്‍ എടുക്കുന്ന പ്രധാന തീരുമാനങ്ങളില്‍ ഗവര്‍ണര്‍ കൈകടത്തുന്നു എന്നും സര്‍ക്കാരിനെ തരംതാഴ്ത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായിയായി പ്രവര്‍ത്തിക്കുകയാണ് ലഫ്.ഗവര്‍ണര്‍ ചെയ്യുന്നതെന്നുമാണ് കെജ്‌രിവാളിന്റെ ആക്ഷേപം.
എന്നാല്‍ ഡല്‍ഹി ഒരു സംസ്ഥാനമല്ലാത്തതിനാല്‍ ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഈ വാദം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
ഇപ്പോഴത്തെ സുപ്രീംകോടതിയുടെ പരാമര്‍ശം കേന്ദ്രസര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതാണ്. അനുകൂല ഉത്തരവ് കെജ്‌രിവാള്‍ സമ്പാദിച്ചാല്‍ ഡല്‍ഹി പൊലീസിന്റെ നിയന്ത്രണാധികാരം വേണമെന്നാവശ്യപ്പെട്ട് വീണ്ടും കെജ്‌രിവാള്‍ വരുമെന്നതാണ് കേന്ദ്രത്തിന്റെ ആശങ്കയുടെ അടിസ്ഥാനം.