മുംബൈ: ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംയുക്തമായി സംഘടിപ്പച്ച മാര്‍ച്ച് മുംബൈ നഗരത്തെ ഞെട്ടിച്ചു. തൊഴിലില്ലായ്മയ്ക്കും വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ വല്‍ക്കരണത്തിനുമെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സിഎസ്ടിയിലെ മറാത്തി പത്രകാര്‍ ഓഫീസിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും യുവജനങ്ങളും പങ്കെടുത്തിരുന്നു.
സംസ്ഥാനത്തെ നിയമന നിരോധനം എടുത്തുകളയുക, സര്‍ക്കാര്‍ ജോലിയിലുള്ള ഒഴിവ് എത്രയും പെട്ടെന്ന് നികത്തുക, സര്‍ക്കാര്‍ ജോലിയിലെ കരാര്‍ നിയമനം അവസാനിപ്പിക്കുക, ആര്‍ടിഇ ചിട്ടയോടെ നടപ്പാക്കി അര്‍ഹതക്കുള്ള വരുമാന പരിധി 1 ലക്ഷത്തില്‍ നിന്നും 3 ലക്ഷമാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നവിസുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുന്നത് വരെ സമരക്കാര്‍ ബിഎംസി ഓഫീസിനു മുന്നിലെ കുത്തിയിരുന്നു റോഡുപരോധിച്ചു.
തുടര്‍ന്ന് സമരക്കാരുടെ മുന്നില്‍ വഴങ്ങിയ പോലീസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയും, തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍, പ്രസിഡണ്ട് സുനില്‍ ധന്‍വ,എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി ബാലാജി കലേത് വാത്, പ്രസിഡണ്ട് മോഹന്‍ ജാധവ് എന്നിവരടങ്ങുന്ന സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
സമരക്കാരുടെ ആവശ്യങ്ങള്‍ അതാത് വകുപ്പു മന്ത്രിമാരുമായി ചര്‍ച്ച നടത്തി വീണ്ടും സമര നേതൃത്വത്തവുമായി കൂടിക്കാഴ്ച നടത്തുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സമരാനുകൂലികള്‍ക്ക് ഉറപ്പു നല്‍കി.
കിസാന്‍ ലോങ്ങ് മാര്‍ച്ച് നേതാക്കളായ ഡോ.അശോക് ധവ് ലെ, സിപിഐ എം എംഎല്‍എ ജെ. പി ഗാവീദ് , ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി അവോയ് മുഖര്‍ജി, എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി വിക്രം സിങ് എന്നിവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കാനെത്തിയിരുന്നു.