ദുബായില്‍ യുവതിയെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു ; യുവാവിന് 10 വര്‍ഷം തടവ്

rape-sexual-abuse

ദുബായ്: യുവതിയെ സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച എമിറാത്തി പൗരനായ ജീവനക്കാരന് ദുബായില്‍ 10 വര്‍ഷം തടവ്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിസയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനെന്നു പറഞ്ഞ് പ്രതി യുവതിയെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തിയതിനു ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

മാര്‍ച്ചിലാണ് സംഭവം ഉണ്ടായത്. 29 വയസ്സുള്ള മൊറോക്കന്‍ യുവതിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. 23 വയസ്സുള്ള എമിറാത്തി യുവാവാണ് കേസില്‍ പ്രതിയായിരിക്കുന്നത്.

മാര്‍ച്ച് 12ന് പുലര്‍ച്ചെ നാലു മണിയോടെ സുഹൃത്തിനൊപ്പം പബ്ബിലായിരുന്ന യുവതിയെ എമിറാത്തി യുവാവ് ഫോണില്‍ വിളിച്ചു. അല്‍ വര്‍ഖയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ വരണമെന്നും കാലാവധി കഴിഞ്ഞ വീസയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണെന്നും യുവാവ് പറഞ്ഞു. ആറു മണിയോടെ സുഹൃത്തിനൊപ്പം ഫ്‌ളാറ്റിലെത്തിയെന്നും യുവാവ് താഴെ വന്ന് തന്നെ സ്വീകരിച്ചെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഒപ്പമുണ്ടായ സുഹൃത്തിന് കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചു കൊടുത്തുവെങ്കിലും ഫ്‌ളാറ്റ് നമ്പര്‍ പറഞ്ഞു കൊടുത്തിരുന്നില്ല. ഫ്‌ളാറ്റിലെത്തിയ ഉടന്‍ തന്നെ തന്റെ മൊബൈല്‍ ഫോണ്‍ യുവാവ് തട്ടിപ്പറിച്ചെടുത്ത് സ്വിച്ച്ഓഫ് ആക്കിയെന്നും യുവതി പറഞ്ഞു.

യുവതിയെ കിടപ്പു മുറിയിലേക്ക് ബലമായി കൊണ്ടു പോയ യുവാവ് മര്‍ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തുവെന്നും മാനഭംഗപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് യുവതിയെ മുറിയില്‍ പൂട്ടിയിട്ടെന്നും, ഈ സമയം ഫ്‌ളാറ്റിലുണ്ടായിരുന്ന യുവാവിന്റെ സുഹൃത്തും ശാരീരികമായി ചൂഷണം ചെയ്യാന്‍ വന്നുവെന്നും മൊഴിയില്‍ പറയുന്നു. യുവതിയെ തിരികെ അവരുടെ ഫ്‌ളാറ്റിലേക്ക് കാറില്‍ കൊണ്ടു പോകുന്നതിനിടെ യുവതി ബലമായി കാറില്‍ നിന്നും പുറത്തു കടക്കുകയും തൊട്ടടുത്ത ദിവസം തന്നെ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. പ്രതിയായ യുവാവിനെ പൊലീസ് സംഭവം നടന്ന ഫ്‌ളാറ്റില്‍ നിന്നും മാര്‍ച്ച് 28ന് അറസ്റ്റ് ചെയ്തു. ഇവിടെ നിന്നും ലഹരി മരുന്നുകള്‍ കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു.

Top