നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

Dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കൈമാറണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് പതിനൊന്ന് ഹര്‍ജികള്‍ നല്‍കിയിരുന്നു.

വിചാരണ വൈകിക്കാൻ ലക്ഷ്യമിട്ടാണ് ഈ ഹര്‍ജികള്‍ നൽകിയതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉപദ്രവിക്കപ്പെട്ട നടിക്കും നീതി ലഭ്യമാക്കേണ്ടതുണ്ട്. സിബിഐക്കു വിടാൻ തക്ക അസാധാരണ സാഹചര്യങ്ങൾ കേസിന് ഇല്ലെന്നും ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നു പറയാൻ പ്രതിക്ക് അവകാശമില്ലെന്നും സർക്കാർ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് വിചാരണക്കോടതിയെ സമീപിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരുന്നത്. കേസ് നടത്തിപ്പിന് ഈ രേഖകള്‍ വിട്ടു കിട്ടേണ്ടത് പ്രതിഭാഗത്തിന്റെ അവകാശമാണെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്.

എന്നാല്‍ തന്റെ കുറ്റസമ്മത മൊഴി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ ഹര്‍ജി കോടതി ഈ മാസം മുപ്പതിന് പരിഗണിക്കും.

Top