ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കാന്‍ ശ്രമിച്ചതായി ഡോക്ടറുടെ മൊഴിയെന്ന്

കൊച്ചി : നടന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്.

നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജ രേഖ ഉണ്ടാക്കിയത്.

മാതൃഭൂമി വാര്‍ത്താ ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.

ദിലീപ് ആവശ്യപ്പെട്ടിട്ടാണ് രേഖ നല്‍കിയതെന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും, നഴ്‌സും പൊലീസിന് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആലുവയിലെ ആശുപത്രിയില്‍ നാല് ദിവസം പനിക്ക് ചികിത്സ തേടിയെന്നാണ് വ്യാജരേഖയുണ്ടാക്കിയത്. ഈ സമയം ദിലീപ് സിനിമയില്‍ അഭിനയിച്ചെന്ന് പൊലീസ് പറയുന്നു.

ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് ദിലീപ് ചികിത്സയില്‍ കഴിഞ്ഞതായി വ്യാജ രേഖ ഉണ്ടാക്കിയത്.

അതേസമയം യുവനടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.

അന്വേഷണ ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുകേശനും യോഗത്തില്‍ പങ്കെടുക്കും.

Top