Cutting free ATM withdrawals to three being considered

ATM

മുംബൈ : നോട്ട് അസാധുവാക്കലിനുശേഷം ജനങ്ങളെ ആശങ്കയിലാക്കി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ബാങ്കുകളുടെ പുതിയ നിര്‍ദേശം. സൗജന്യ എടിഎം ഇടപാടുകള്‍ മാസത്തില്‍ മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്.

ബജറ്റിനു മുന്‍പായുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ബാങ്കുകള്‍ വച്ചിരിക്കുന്നത്.

ഇത് ജനത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റാന്‍ കൂടുതല്‍ സഹായിക്കുമെന്നാണ് ബാങ്കുകള്‍ പറയുന്നത്. മുന്‍ സാഹചര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സൗജന്യ ഇടപാടുകളെക്കുറിച്ച് തീരുമാനമെടുത്തത്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. സൗജന്യ എടിഎം ഇടപാട് മൂന്നു തവണയായി കുറച്ചാല്‍ ജനങ്ങള്‍ ഡിജിറ്റലാകുന്നതിന് നിര്‍ബന്ധിതരാകുമെന്നാണ് ബാങ്കുകളുടെ നിലപാട്.

നിലവില്‍ അഞ്ച് സൗജന്യ എടിഎം ഇടപാടുകളാണ് ഉള്ളത്. കൂടുതലായുള്ള ഓരോ ഇടപാടിനും 20 , 23 രൂപ സര്‍വീസ് ചാര്‍ജായും ഈടാക്കുന്നുണ്ട്. 2014 നവംബര്‍ മുതല്‍ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോകളില്‍ മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത് മൂന്നുതവണ മാത്രമായി കുറച്ചിരുന്നു.

ഇത് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

Top