cpi(m) aganist nilamboor mla pv anwar

മലപ്പുറം: ഭൂമി തട്ടിപ്പുകേസില്‍ പാര്‍ട്ടിയെയും ഇടതുമുന്നണിയെയും നാണം കെടുത്തിയതിന് പി.വി അന്‍വര്‍ എം.എല്‍.എക്ക് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ശാസന.

ഉടന്‍ പലിശസഹിതം പണമടച്ച് കേസ് തീര്‍ക്കണമെന്ന ശക്തമായ താക്കീതാണ് സംസ്ഥാന നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെട്ടിട്ടുണ്ട്. എം.എല്‍.എയെ നിയന്ത്രിക്കണമെന്ന ശക്തമായ നിര്‍ദ്ദേശമാണ് സി.പി.എം ജില്ലാ നേതൃത്വത്തിനു നല്‍കിയത്.

93 വയസുള്ള കുടിയേറ്റ കര്‍ഷകന്‍ മഞ്ചേരി മാലാംകുളം വാഴത്തോട്ടില്‍ സി.പി ജോസഫിന്റെ ഭൂമി തട്ടിയെടുത്ത് കേസില്‍ 12നാണ് മഞ്ചേരി സബ് കോടതി എം.എല്‍.എക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. എം.എല്‍.എക്കെതിരെ ഈ കേസില്‍ കോടതി പുറപ്പെടുവിക്കുന്ന മൂന്നാമത്തെ അറസ്റ്റു വാറണ്ടായിരുന്നു ഇത്. ഇതോടെ എം.എല്‍.എയില്‍ നിന്നും സി.പി.എം നേതൃത്വം വിശദീകരണം തേടിയിരുന്നു.

അറസ്റ്റ് വാറണ്ട് വന്നതോടെ അവശേഷിക്കുന്ന മുഴുവന്‍ തുകക്കുമുള്ള ഡിമാന്റ് ഡ്രാഫ്റ്റ് 13ന് എടുത്തെങ്കിലും വാദിഭാഗം അഭിഭാഷകന്‍ പി.എ പൗരന്‍ ഓഫീസ് പൂട്ടിപോയതിനാല്‍ കൈമാറാനും വാറണ്ട് പിന്‍വലിപ്പിക്കാനുമായില്ലെന്നാണ് എം.എല്‍.എ വിശദീകരിച്ചത്.

എന്നാല്‍ ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് 16ന് കോടതിയില്‍ അരങ്ങേറിയത്. പലിശസഹിതം 3,36,719 രൂപ അടക്കേണ്ടിടത്ത് 2,22804 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റാണ് കോടതിയില്‍ എം.എല്‍.എയുടെ അഭിഭാഷകന്‍ ഹാജരാക്കിയത്. ഇത് അംഗീകരിക്കാന്‍ ജഡ്ജി കെ.പി പ്രദീപ് തയ്യാറായില്ല. തുക പൂര്‍ണ്ണമായും അടക്കാതെ വാറണ്ട് പിന്‍വലിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

പി.വി അന്‍വര്‍ എം.എല്‍.എയെ തേജോവധം ചെയ്യാന്‍ അഡ്വ .പി.എ പൗരന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തി എന്ന അന്‍വറിന്റെ അഭിഭാഷകന്‍ സഫറുള്ളയുടെ വാദം കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്കും മാപ്പു പറയലിനും ഇടയാക്കി. കേസുമായി ബന്ധമില്ലാത്ത ഇത്തരം കാര്യങ്ങള്‍ കോടതിയിലല്ല വീട്ടില്‍ പോയാണ് പറയേണ്ടത് എന്നായി പൗരന്‍. ഇതോടെ കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെങ്കില്‍ പുറത്തുപോകാമെന്ന് ജഡ്ജി പറഞ്ഞു. ഇതോടെ അന്‍വറിന്റെ അഭിഭാഷകന്‍ സഫറുള്ള കോടതിയില്‍ ക്ഷമാപണം നടത്തുകയായിരുന്നു. ഇതോടെയാണ് സി.പി.എം സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ശക്തമായി ഇടപെട്ട് എം.എല്‍.എയെ ശാസിച്ച് പണമടക്കാന്‍ നിര്‍ദ്ദേശിച്ചത്.

പി.വി അന്‍വര്‍ നിലമ്പൂരില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഇതേ കേസില്‍ അറസ്റ്റു വാറന്റുണ്ടായിരുന്നു. അന്നു തന്നെ പണമടച്ച് പ്രശ്‌നം തീര്‍ക്കണമെന്നാണ് സി.പി.എം നേതൃത്വം നിര്‍ദ്ദേശിച്ചത്. എന്നാല്‍ 10 ലക്ഷം രൂപ അടച്ച് ബാക്കി തുകക്ക് അഞ്ചു ഗഡുക്കള്‍ വാങ്ങുകയായിരുന്നു അന്‍വര്‍. എം.എല്‍.എയായപ്പോള്‍ ഇതില്‍ വീഴ്ചവരുത്തിയതിനാണ് കോടതി വീണ്ടും അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്.

നേരത്തെ നിലമ്പൂര്‍ പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. അന്ന് മൂന്നു ദിവസനത്തിനകം എസ്.ഐക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പൊലീസ് സ്‌റ്റേഷനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് എം.എല്‍.എ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. എന്നാല്‍ സി.പി.എം നേതൃത്വം കര്‍ക്കശ നിലപാടെടുത്തതോടെ എം.എല്‍.എ സമരപ്രഖ്യാപനം വിഴുങ്ങുകയായിരുന്നു. ഇപ്പോഴും എം.എല്‍.എക്കെതിരെ കേസെടുത്ത പൂക്കോട്ടുംപാടം എസ്.ഐ അമൃത്‌രംഗന്‍ അതേ സ്റ്റേഷനിലാണ്.

( 3,36,719 രൂപ അടക്കേണ്ടിടത്ത് പി.വി അന്‍വര്‍ എം.എല്‍.എ കോടതിയില്‍ ഹാജരാക്കിയ 2,22804 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റിന്റെ കോപ്പി)

unnamed

Top