ബംഗളുരു: ചെമ്പടയുടെ സ്വാധീനം വര്‍ധിച്ചാല്‍ മാത്രമേ സംഘപരിവാറിനെ പിടിച്ച് കെട്ടാന്‍ കഴിയൂ എന്ന് സി.പി.എം. കര്‍ണ്ണാടകയില്‍ മൃദ് ഹിന്ദുത്വ വാദം ഉയര്‍ത്തിയ കോണ്‍ഗ്രസ്സ് കനത്ത തിരിച്ചടി ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് പാര്‍ട്ടി ആരോപിച്ചു.
വിരലിലെണ്ണാവുന്ന സീറ്റുകളില്‍ മാത്രം മത്സരിച്ച സി.പി.എമ്മിന് ബാഗി പള്ളിയില്‍ ബി.ജെ.പിയെ പിന്നിലാക്കി 51,697 വോട്ട് നേടാന്‍ കഴിഞ്ഞു. ജി.വി ശ്രീരാമ റെഡ്ഡിയായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ബി.ജെ.പി സ്ഥാനാര്‍ത്ഥി സായികുമാറിന് 4,140 വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ജെ.ഡി.എസിലെ ഡോ: മനോന്നറിന് 38,302 വോട്ട് ലഭിച്ചു.
കേരളത്തില്‍ ഇടതു സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ പിന്തുണ ഇവിടെ സി.പി.എമ്മിന് ഉണ്ടായിരുന്നുവെങ്കില്‍ മണ്ഡലത്തില്‍ ചെങ്കൊടി പാറുമായിരുന്നു. ഇവിടെ കോണ്‍ഗ്രസ്സിലെ സുബ്ബ റെഡ്ഡി 65,710 വോട്ട് നേടിയാണ് വിജയിച്ചത്.
കേരളത്തില്‍ ഒരു പഞ്ചായത്തില്‍ പോലും ഒറ്റക്ക് ജയിക്കാന്‍ ശേഷിയില്ലാത്ത ജെ.ഡി.എസിന് നാല് എം.എല്‍.എമാരെയും ഒരു മന്ത്രിയെയും നല്‍കിയ സി.പി.എമ്മിനോട് വലിയ നന്ദികേടാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് കാണിച്ചത്. അവസരവാദപരമായ നിലപാട് തുടരുകയും ആരുമായും സഖ്യത്തിന് തയ്യാറാവുകയും ചെയ്യുന്ന ജെ.ഡി.എസിനെ ഇനിയും കേരളത്തിലെ സി.പി.എം ചുമക്കരുതെന്ന അഭ്യര്‍ത്ഥന കര്‍ണ്ണാടകയിലെ സഖാക്കള്‍ക്കിടയിലുണ്ട്.
ജാതി മത ശക്തികള്‍ക്ക് ശക്തമായ വേരോട്ടമുള്ള കന്നട മണ്ണില്‍ ചുവപ്പ് സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പോരാട്ടം തുടരുമെന്നും ബാഗി പള്ളിയിലെ മുന്നേറ്റം ഇതിനു പ്രചോദനമാകുമെന്നും സി.പി.എം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പദവി നല്‍കി ഹിന്ദുത്വ ശക്തികളെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ കോണ്‍ഗ്രസ്സും തനിനിറം കാട്ടിയതിനാല്‍ ബദല്‍ ശക്തമായാല്‍ ന്യൂനപക്ഷ സമൂഹം കളം മാറ്റി ചവിട്ടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം.