കോടതിയലക്ഷ്യ കേസ് ; ജസ്റ്റിസ് കര്‍ണന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ജസ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ചൊവ്വാഴ്ച രാത്രിയില്‍ കോയമ്പത്തൂരില്‍ നിന്നും അറസ്റ്റിലായ കര്‍ണന് വേണ്ടി ബുധനാഴ്ച രാവിലെ തന്നെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു.

കോയമ്പത്തൂരിലെ കര്‍പഗം കോളജിനടുത്തുള്ള റിസോര്‍ട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന കര്‍ണനെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ കോല്‍ക്കത്ത പോലീസാണ് കര്‍ണനെ പിടികൂടിയത്.

സുപ്രീംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കേസെടുത്തത്. തുടര്‍ന്ന് ജാമ്യം നല്‍കാന്‍ വ്യവസ്ഥകളോടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

മാര്‍ച്ച് 31ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ പരമോന്നത കോടതിയുടെ അറസ്റ്റ് വാറന്റ് തള്ളിക്കളഞ്ഞ കര്‍ണന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലെ ഏഴു ജഡ്ജിമാര്‍ 14 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ‘ഉത്തരവിടുക’യും ചെയ്തിരുന്നു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു കത്തയച്ചതിനാണു കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. അന്ന് മദ്രാസ് ഹൈക്കോടതിയില്‍നിന്നു കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീം കോടതി നടപടി കര്‍ണന്‍ സ്വയം സ്റ്റേ ചെയ്തു.

Top