ന്യൂഡൽഹി: ശങ്കറിന്റെ സൂപ്പർ ഹിറ്റ് സിനിമ ‘മുതൽവനിലെ’ ഒരു നാൾ മുഖ്യമന്ത്രിയോട് യെദിയൂരപ്പയെ ഉപമിച്ച് കോൺഗ്രസ്സ് നേതാവ് രൺദീപ് സിംഗ് സുർജേവാല.
ഒരു ദിവസം മാത്രം ആയുസുള്ള മുഖ്യമന്ത്രിയാണ് യെദിയൂരപ്പ. കാർഷിക കടം എഴുതിതള്ളാൻ എടുത്ത തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. മുതൽവൻ സിനിമയിലെ നായകനെ പോല അവസാനം കസേര തിരിച്ചുപിടിക്കുന്ന സാഹചര്യം എന്തായാലും യെദിയൂരപ്പക്കുണ്ടാവില്ലന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ രൂപീകരണത്തിന് 112 എം.എൽ.എമാരുടെ പിന്തുണ ആവശ്യമായിരിക്കേ, 104 അംഗങ്ങളുള്ള ബി.ജെ.പിയെ എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ക്ഷണിച്ചത്, മുന്പ് തന്റെ നിയമസഭാംഗത്വം മോദിക്ക് വേണ്ടി ത്യാഗം ചെയ്തയാളാണ് കർണാടക ഗവർണർ വാജുഭായ് വാല. എന്നാൽ ഇന്ന് രാവിലെയും കഴിഞ്ഞ ദിവസം രാത്രിയിലുമായി അദ്ദേഹം മോദിക്ക് വേണ്ടി ഇന്ത്യയുടെ ഭരണഘടനയെ കുരുതി കൊടുത്തതായും സുർജേവാല ആരോപിച്ചു.
ഗവർണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന കോൺഗ്രസ് ഹർജി ശരിവയ്ക്കാത്ത സുപ്രീം കോടതി യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുകയായിരുന്നു. എം.എൽ.എമാരുടെ പിന്തുണ കാണിച്ച് ഗവർണർക്ക് ബി.ജെ.പി നൽകിയ കത്ത് നാളെ 10.30ന് ഹാജരാക്കണെമന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കത്തിൽ പിന്തുണ തെളിയിക്കുന്നതിന് ആവശ്യമായ തെളിവില്ലെങ്കിൽ യെദിയൂരപ്പയുടെ മുഖ്യമന്ത്രിപദം അവതാളത്തിലാകും. എന്നാൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് നൂറ് ശതമാനം ഉറപ്പ് തനിക്കുണ്ടെന്നാണ് യെദിയൂരപ്പയുടെ അവകാശവാദം.