സീറ്റ് കുറഞ്ഞാലും 6 ലക്ഷം വോട്ട് കൂടുതൽ ബി.ജെ.പിയേക്കാൾ കോൺഗ്രസ്സിനു തന്നെ !

ബംഗളുരു: ബി.ജെ.പി വൻ വിജയം നേടിയ കർണ്ണാടകയിൽ കോൺഗ്രസ്സിനെ എഴുതിതള്ളാൻ വരട്ടെ.

ബി.ജെ.പിയുമായി 26 സീറ്റിന്റെ വ്യത്യാസം കോൺഗ്രസ്സിനുണ്ടെങ്കിലും ആറ് ലക്ഷം കുടുതൽ വോട്ട് സമാഹരിക്കാൻ അവർക്ക് കഴിഞ്ഞു.

വോട്ടിങ്ങ് ശതമാനം നോക്കുകയാണെങ്കിൽ വൈകിട്ട് പുറത്തു വന്ന കണക്കു പ്രകാരം ( പൂർണ്ണമല്ല) കോൺഗ്രസ്സിന് 37. O9 ശതമാനം വോട്ട് നേടാൻ കഴിഞ്ഞു.78 സീറ്റും ലഭിച്ചിട്ടുണ്ട്.

ബി.ജെ.പിക്ക് ആവട്ടെ 36.02 ശതമാനം വോട്ടാണ് നേടാൻ കഴിഞ്ഞത്.104 സീറ്റും,ജനതാദൾ 18.05 ശതമാനം വോട്ട് നേടിയപ്പോൾ 37 സീറ്റ് അവർക്ക് ലഭിച്ചു.നോട്ടക്ക് 3 ലക്ഷം വോട്ട് ലഭിച്ചിട്ടുണ്ട്.

നോട്ടക്കും പിന്നിലാണ് സി.പി.എമ്മിന്റെ വിഹിതം ആകെ 80,329 വോട്ട്.

17 സീറ്റിൽ 5000- ൽ താഴെ വോട്ടിനാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്.

ലോക് സഭ തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ കോൺഗ്രസ്സിന് ആത്മവ്യശ്വാസം പകരുന്നതാണ് പുറത്തു വരുന്ന കണക്കുകൾ.

ഇതിനിടെ കോൺഗ്രസ്സ് – ജെ.ഡി.എസ് നേതാക്കളും ബി.ജെ.പി നേതാക്കളും ഗവർണ്ണറെ സന്ദർശിച്ച് മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

സീറ്റുകളുടെ എണ്ണത്തിൽ കോൺഗ്രസ്റ്റ് – ജെ.ഡി.എസ് സഖ്യത്തിന് ഭൂരിപക്ഷം ഉണ്ടെങ്കിലും മുൻ ആർ.എസ്.എസുകാരനായ ഗവർണ്ണർ ബി.ജെ.പിക്ക് അവസരം നൽകിയാൽ വൻ കുതിരക്കച്ചവടത്തിന് തന്നെ അത് വഴിയൊരുക്കും.

മുഖ്യമന്ത്രി സ്ഥാനവും 14 മന്ത്രി സ്ഥാനവുമാണ് ജെ.ഡി.എസിന് കോൺഗ്രസ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്.കോൺഗ്രസ്സിന് 20 മന്ത്രിമാർ ഉണ്ടാകും.

ജെ.ഡി.എസിലോ കോൺഗ്രസ്സിലോ പിളർപ്പുണ്ടാക്കാനുള്ള സാധ്യതയാണ് പ്രധാനമായും ബി.ജെ.പി തേടുന്നത്.

നൂറിൽ കൂടുതൽ സീറ്റ് വാങ്ങിയിട്ട് ജെ.ഡി.എസിനു മുഖ്യമന്ത്രി സ്ഥാനം കൊടുക്കുന്നതിനോട് ബി.ജെ.പി സംസ്ഥാന നേതാക്കൾക്കിടയിൽ എതിർപ്പുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം കൊടുക്കാമെന്നതാണ് നിലപാട്.

ഗവർണ്ണർ ബി.ജെ.പിക്ക് മന്ത്രിസഭ ഉണ്ടാക്കാൻ അവസരം നൽകിയാൽ എതിർ ചേരിയിൽ നിന്നും പിന്തുണ കൂടുതൽ ലഭിക്കുമെന്നാണ് യെദ്യൂരപ്പ അടക്കമുള്ളവരുടെ നിലപാട്.

Top