Cocacola Pepsi was banned from today in Tamil Nadu

ചെന്നൈ: സമരങ്ങളുടെ നാടിന് മാതൃകയാക്കാന്‍ ഒരു തമിഴക മാതൃക !

കൊക്കോകോളക്കെതിരെ ഐതിഹാസികമായ പോരാട്ടം നടത്തുന്ന ഒരു ജനത തന്നെയുണ്ട് കേരളത്തില്‍ . . പ്ലാച്ചിമടയില്‍ . .

നീതിക്കുവേണ്ടിയുള്ള അവരുടെ കണ്ണീരിനൊപ്പം നില്‍ക്കാന്‍ കഴിയാത്ത വ്യാപാരി സംഘടനകള്‍ നോക്കണം തമിഴകത്തേക്ക്. അവിടെ ഇന്നു മുതല്‍ പെപ്‌സിയുടെയും കൊക്കക്കോളയുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് റെഡ് സിഗ്‌നലാണ്.

തമിഴ്നാട് വാനിഗര്‍ സംഘം, തമിഴ്നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് മെമ്പര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഫെബ്രുവരി മാസം ഈ ഉത്പന്നങ്ങള്‍ക്കെതിരെ അണികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്നും പെപ്സിയും കോളയുമടക്കം ആരോഗ്യത്തിന് ഹാനികരമാണെന്നും വ്യാപാരികള്‍ പറയുന്നു.

കുട്ടികളടക്കമുള്ളവര്‍ക്ക് സോഫ്റ്റ് ഡ്രിങ്കുകള്‍ ഹാനികമാണെന്ന് ഇതിലൊരു കമ്പനി തന്നെ സ്വയം വ്യക്തമാക്കിയിരുന്നതായും വ്യാപാരികള്‍ പറയുന്നു.

15.87 ലക്ഷം മെമ്പര്‍മാരാണ് ഈ സംഘടനകള്‍ക്കുള്ളത്. കടുത്ത വരള്‍ച്ച മൂലം കര്‍ഷകര്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ ഉത്പാദിപ്പിച്ച് ചൂഷണം നടത്തുന്നത് തടയുകയെന്ന ലക്ഷ്യംകൂടി ഇതിനുപിന്നിലുണ്ട്.

മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥസംഘവും തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്കിയതായി സംഘടനയുടെ പ്രസിഡന്റ് ടി. അനന്തന്‍ അറിയിച്ചു. തങ്ങളുടെ അറിയിപ്പുലംഘിച്ച് പെപ്സി, കോള ഉത്പന്നങ്ങള്‍ വില്ക്കുന്നതായി കണ്ടെത്തിയാല്‍ കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യാപാരിവ്യവസായി സംഘടന മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

യുവജനത നയിച്ച ജെല്ലിക്കെട്ട് പ്രക്ഷോഭത്തോടനുബന്ധിച്ചാണ് തമിഴ്നാട്ടില്‍ പെപ്സി, കൊക്കക്കോള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനമുയര്‍ന്നത്. ഉല്‍പന്നങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിജ്ഞയും പ്രക്ഷോഭത്തിനിടെ എടുത്തിരുന്നു. സംസ്ഥാനത്തെ ഭൂഗര്‍ഭജലം ഇത്തരം കമ്പനികള്‍ ഊറ്റിയെടുക്കുകയാണെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

പെപ്സി, കൊക്കക്കോള ഉത്പന്നങ്ങളില്‍ കീടനാശിനികളും വിഷാംശങ്ങളും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ വില്പന തടയേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി തങ്ങള്‍ നിരന്തരപ്രക്ഷോഭം നടത്തിയെങ്കിലും സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ടി. വെള്ളയ്യന്‍ ആരോപിച്ചു.

കച്ചവട താല്‍പര്യം മാത്രം മുന്നില്‍ കണ്ട് സംഘടനകളെയും ‘വ്യാപാരമാക്കുന്ന’ കേരളത്തിലെ വ്യാപാര വ്യവസായികളുടെ സംഘടനകള്‍ക്ക് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്തതാണ് തമിഴ്‌നാട്ടിലെ വ്യാപാര സംഘടനകളുടെ ഈ മാതൃകാ നടപടിയെന്നാണ് ചെന്നൈയിലെ മലയാളി കച്ചവടക്കാര്‍ക്കിടയിലെ പ്രതികരണം.

Top