സിസിടിവിയില്‍ പതിഞ്ഞു; ഒന്‍പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് പത്താം ക്ലാസുകാരന്‍

murder

വഡോദര: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്താം ക്ലാസുകാരന്‍ പിടിയില്‍. കൊല ചെയ്യപ്പെട്ട പതിനാലുകാരനൊപ്പം ഈ വിദ്യാര്‍ഥി ശുചിമുറിയിലേക്കു കയറിപ്പോകുന്നത് സ്‌കൂളിലെ സിസിടിവിയില്‍ പതിഞ്ഞതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. സൗത്ത് ഗുജറാത്തിലെ വല്‍സദ് ടൗണില്‍ നിന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തതെന്ന് വഡോദര കമ്മിഷണര്‍ മനോജ് ശശിധര്‍ പറഞ്ഞു.

പതിനേഴുകാരനായ കുട്ടിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പിടിയിലായ കുട്ടിയുടെ മാനസിക നിലയും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിനു പിന്നിലെ കാരണം അതിനു ശേഷമേ വ്യക്തമാകൂവെന്നും മനോജ് പറഞ്ഞു.

ഗുജറാത്തിലെ വഡോദരയിലുള്ള സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണു ഒന്‍പതാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വയറ്റില്‍ പത്തു തവണ കുത്തേറ്റ പാടുകളുമുണ്ടായിരുന്നു. കൊല്ലപ്പെട്ട കുട്ടി ഒരാഴ്ച മുന്‍പാണ് സ്‌കൂളില്‍ ചേര്‍ന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ഗുജറാത്തിലെ ആനന്ദ് ടൗണിലാണ്. വഡോദരയില്‍ അമ്മാവനൊപ്പമായിരുന്നു താമസം.

കഴിഞ്ഞ വര്‍ഷം സമാന രീതിയില്‍ ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ഏഴു വയസ്സുള്ള കുട്ടിയെ സ്‌കൂളിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു സ്‌കൂളുകളില്‍ സിസിടിവി നിര്‍ബന്ധമാക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

Top