കശ്മീര്‍ പ്രശ്‌നപരിഹാരത്തിനായി ഇന്ത്യ-പാക്ക് ചര്‍ച്ച നടത്തണമെന്ന് ചൈന

ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന.

കശ്മീര്‍ വിഷയത്തില്‍ ചൈനീസ് നിലപാട് വ്യക്തമാണെന്നും, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ വര്‍ധിപ്പിക്കണമെന്നും, സമാധാനത്തിനും സുരക്ഷയ്ക്കും ഇരുകൂട്ടരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു.

യു എന്നിലാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവേ, കശ്മീരിലേക്ക് യുഎന്‍ പ്രത്യേക സംഘത്തെ അയയ്ക്കണമെന്ന് പാക്ക് പ്രധാനമന്ത്രി ഷാഹിദ് കാഖന്‍ അബ്ബാസി ആവശ്യപ്പെട്ടിരുന്നു.

കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം പാലിക്കപ്പെടണമെന്നും, ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വയംനിര്‍ണയാവകാശം ലോകം മാനിക്കണമെന്നും അതിലൂടെ മാത്രമേ കശ്മീര്‍ പ്രശ്‌നപരിഹാരം സാധ്യമാകുകയുള്ളൂവെന്നും പാക്ക് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈന കശ്മീര്‍ വിഷയത്തില്‍ മുന്‍പും ഇതേ നിലപാടുതന്നെയാണു സ്വീകരിച്ചിരുന്നത്.

കശ്മീര്‍ തര്‍ക്കപരിഹാരത്തില്‍ ചൈനയ്ക്കു നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ പ്രസ്താവനയ്ക്കു പിന്നാലെയും ചൈനയുടെ നിലപാടില്‍ മാറ്റം വരുത്തിയിരുന്നില്ല.

എന്നാല്‍ ദോക് ലാ വിഷയം നിലനിന്നിരുന്നപ്പോള്‍ ഇന്ത്യയെ മാനസികമായി തകര്‍ക്കാന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചൈന ശ്രമം നടത്തിയിരുന്നു.

Top