ബുദ്ധിജീവികളെ ‘രാജ്യസ്നേഹം’ പഠിപ്പിച്ച് ചൈന, പ്രതിരോധത്തിന്റെ വൻമതിൽ വീണ്ടും

രാജ്യത്തെ ബുദ്ധിജീവികളെ രാജ്യസ്‌നേഹം പഠിപ്പിക്കാനുള്ള ധൃതിയിലാണ് ചൈനീസ് ഭരണകൂടം എന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രസിഡന്റ് ഷി ജിങ്, പിങിനെതിരെ ഏകാധിപതിയുടെ പ്രതിഛായാ വാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. വിദ്യാഭ്യാസ രംഗത്തും സമാനരീതിയിലുള്ള സംവിധാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, യുവാക്കള്‍ തുടങ്ങിയ ചൈനീസ് ഭാവിയുടെ കതിരുകളിലാണ് പ്രസിഡന്റിന്റെ ദേശീയതാ പ്രയോഗങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതു സംബന്ധിച്ച് നോട്ടീസ് പുറത്തിറക്കുന്നത്. ബുദ്ധിജീവികളെയടക്കം ‘രാഷ്ട്രീയ പ്രബുദ്ധത’യുള്ളവരാക്കണമെന്ന വലിയ ഉത്തരവാദിത്വമാണ് ചൈന ലക്ഷ്യമിടുന്നത്.

ചൈനയുടെ ആത്യന്തികമായ ലക്ഷ്യം തന്നെ തീവ്രദേശീയതയാണ്. ഇതുതന്നെയാണ് വരും കാലത്തെ വലിയ ദുരന്തവും.

China,xi jingping,

ചൈനീസ് ബുദ്ധിജീവികള്‍പോലും ഷീയുടെ ആശയങ്ങള്‍ കുത്തിയിരുന്ന് പഠിച്ച് മനപ്പാഠമാക്കേണ്ട സ്ഥിതിവിശേഷമാണ് ഇന്ന്.
ബീജിംഗിലെ സിംഗുവാ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ എഴുതിയ ‘imminent fears, immediate hopes’ എന്ന ലേഖനത്തില്‍ തലച്ചോറുകളെപ്പോലും നിയന്ത്രിയ്ക്കുന്ന ചൈനീസ് ഭരണകൂടത്തെക്കുറിച്ചുള്ള ആകുലതകള്‍ വിവരിച്ചിരുന്നു. ഇതിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഏകാധിപതിയായ പ്രസിഡന്റ് ഭരണത്തിനു കീഴില്‍ രാജ്യം മാവോയിസ്റ്റ് വളര്‍ച്ചയിലേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ലേഖനം ആശങ്കപ്പെടുന്നു.

ഭരണഘടനവരെ മാറ്റിയെഴുതണമെന്നാണ് അഭ്യുതയകാംക്ഷികളുടെ ആവശ്യം. കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്ന ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ ‘അനിമല്‍ ഫാം’ എന്ന നോവലിനും ‘1984’ എന്ന നോവലിനും നിരോധനം ഏര്‍പ്പെടുത്തിയിട്ട് അധികനാളായിട്ടില്ല. ‘N’ എന്ന അക്ഷരത്തിനും ചൈനയില്‍ വിലക്കുണ്ട്. മാറ്റങ്ങളുടെയെല്ലാം ലക്ഷ്യം ഷി ജിങ് പിങിന്റെ ഭരണ സ്ഥിരതയ്ക്ക് വേണ്ടിയെന്ന് വ്യക്തം. ബൈബിളിന്റെ ഓണ്‍ലൈന്‍ വിതരണം ചൈന അവസാനിപ്പിച്ചതാണ് മറ്റൊരു സംഭവം.

China,xi jingping,

‘കമ്മ്യൂണിസ്റ്റ് ചരിത്രം’ ചൈനയേക്കാള്‍ വ്യക്തമാക്കിയ മറ്റാരുണ്ട് ലോകത്ത് എന്നതില്‍പോലും സംശയമാണ്. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ചൈനീസ് ചരിത്രത്തില്‍ ഇടമുണ്ട്. 1989 ഏപ്രിലിലാണ് ജനാധിപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബീജിംഗിലെ ടിയാന്‍മെന്‍ സ്വയറില്‍ ഭരണകൂടത്തിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടക്കുന്നത്. അന്ന് നടന്ന കൂട്ടക്കൊലയില്‍ പതിനായിരങ്ങള്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.

എന്നാല്‍ ചൈനീസ് വെബ്‌സൈറ്റുകളില്‍ ഒന്നും നമുക്ക് ഇങ്ങനെയൊരു ചരിത്രം കാണാന്‍ സാധിക്കില്ല. ചൈനീസ് യുവത്വം പ്രബുദ്ധരാകരുതെന്ന് ഇന്നത്തെ ഭരണകൂടത്തിന് അത്രമേല്‍ ആവശ്യമാണ്. സ്റ്റാലിന്‍ ഉരുക്കിയെടുത്ത റഷ്യന്‍ ഉരുക്കുകോട്ടയോളം പോന്ന ചൈനീസ് മതിലാണ് ഷിയുടെയും ലക്ഷ്യം. അതിലൂടെ മരണം വരെയുള്ള അധികാരമാണ് അദ്ദേഹം സ്വപ്നം കാണുന്നത്. ലോക രാജ്യങ്ങളും, ലോകരാഷ്ട്രീയവും വലതുപക്ഷത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് പ്രതിരോധിക്കേണ്ട കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ലോകത്തെല്ലാം (ഇന്ത്യയിലടക്കം) നിശബ്ദത പാലിക്കുകയാണ്, … ചരിത്രം ഇനിയും പാഠമാകില്ലേ . . ?

റിപ്പോര്‍ട്ട് : എ.ടി അശ്വതി

Top