പതിമൂന്നുകാരന് 23കാരി വധു: കല്യാണം അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍

marriage

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കുര്‍നൂല്‍ ജില്ലയിലെ ഉപ്പരഹള്ളി ഗ്രാമത്തില്‍ പതിമൂന്നുകാരന്‍ ഇരുപത്തിമൂന്നുകാരിയെ കെട്ടി. രോഗിയായ അമ്മയുടെ ആഗ്രഹപ്രകാരമാണ് ആണ്‍കുട്ടി വിവാഹം കഴിച്ചത് എന്നാണ് അറിയാന്‍ സാധിച്ചത്. ബാലവിവാഹത്തിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വരനും വധുവും ബന്ധുക്കളും ഒളിവില്‍ പോയി.

കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലാണ് വധുവിന്റെ വീട്. വാര്‍ത്ത പുറത്തുവന്നതോടെ ഇരുകുടുംബങ്ങളും ഒളിവിലാണ്. ജില്ലയിലെ വനിതാ ശിശുക്ഷേമ ഓഫീസറും, തദ്ദേശത്തെ തഹസില്‍ദാറും ഉപ്പരഹള്ളിലെ വീട്ടില്‍ അന്വേഷണത്തിനായി ചെന്നപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നതായാണ് കണ്ടത്. അവരുടെ ഫോണും സ്വിച്ച് ഓഫാണ്.

രോഗിയായ അമ്മ, തന്റെ മരണശേഷം കുടുംബം നോക്കാന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ വീട്ടില്‍ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടവരുത്തിയത്. കര്‍ഷകത്തൊഴിലാളികളാണ് ആണ്‍കുട്ടിയുടെ അമ്മയും അച്ഛനും. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. ഭര്‍ത്താവ് മദ്യപാനിയായതിനാല്‍ തന്റെ മരണശേഷം കുടുംബം നോക്കാന്‍ ആളില്ലാതെയാകുമെന്ന് ഭയന്നാണ് അമ്മ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്.

Top