എറണാകുളം ആസ്ഥാനമായി പുതിയ റെയില്‍വെ ഡിവിഷന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വെ ഡിവിഷനുകള്‍ ചേര്‍ത്ത് എറണാകുളം ആസ്ഥാനമായി പുതിയ റെയില്‍വെ ഡിവിഷന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിന്റെ റെയില്‍വേ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് പുതിയ ഡിവിഷന്‍ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനും അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം, തിരുനല്‍വേലി, നാഗര്‍കോവില്‍, കന്യാകുമാരി ലൈനുകള്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് വേര്‍പെടുത്തി മധുര ഡിവിഷനില്‍ ചേര്‍ക്കാനുള്ള നീക്കം തടയണമെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് റയില്‍വെയുമായി ചേര്‍ന്ന് കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന സംയുക്ത സംരംഭത്തിന് രൂപം നല്‍കിയിരിക്കുകയാണ്. എന്നാല്‍ മേഖലാ ഓഫീസ് ചെന്നെയിലായതിനാല്‍ പദ്ധതികളില്‍ തീരുമാനം നീണ്ടു പോകുന്നുവെന്നും കത്തില്‍ പറയുന്നു.

അതിവേഗ റെയില്‍പാത, തലശ്ശേരി-മൈസൂര്‍, അങ്കമാലി-ശബരി, ഗുരുവായൂര്‍-തിരുനാവായ തുടങ്ങിയ പാതകളും പാലക്കാട് കോച്ച് ഫാക്ടറിയും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് ഒരു കാരണം കേരളത്തിന് റെയില്‍വെ സോണ്‍ ഇല്ലാത്തതാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കന്യാകുമാരി മുതല്‍ മംഗലാപുരം വരെ പരിധിയുള്ള പെനിന്‍സുലര്‍ റെയില്‍വെ സോണ്‍ എറണാകുളം കേന്ദ്രമായി അനുവദിക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവന്തപുരം റെയില്‍വെ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിന് നഗരപരിധിയില്‍പ്പെടുന്ന നേമത്ത് ഉപഗ്രഹ സൗകര്യങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം-തിരുനല്‍വേലി, നാഗര്‍കോവില്‍-കന്യാകുമാരി ലൈനുകള്‍ മാറ്റുന്നത് ഈ മേഖലയുടെ വികസനം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top