ഗുര്‍മീതിനെ പിന്തുണച്ച സാക്ഷി മഹാരാജിന്റെ നടപടി ജുഡീഷ്യറിയോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീമിനെ പിന്തുണച്ച ബിജെപി എം പി സാക്ഷി മഹാരാജിന്റെ നടപടി ജുഡീഷ്യറിയോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കലാപകാരികള്‍ക്കുള്ള പ്രോത്സാഹനമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ മുഴച്ചുനിന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോടിക്കണക്കിന് ജനങ്ങള്‍ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയോ ശരി എന്ന സാക്ഷി മഹാരാജിന്റെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും ക്രൂര പരിഹാസവുമാണ്. ഇരയെ അധിക്ഷേപിച്ചു വേട്ടക്കാരനെ രക്ഷിക്കാനുള്ള ഈ നീക്കം ക്രിമിനല്‍ കുറ്റമാണ്. ജമാ മസ്ജിദ് തലവന്‍ ഷാഹി ഇമാമിനെ ഈ വിധത്തില്‍ ശിക്ഷിക്കാന്‍ ഹൈക്കോടതിയോ സുപ്രീംകോടതിയോ തയാറാകുമോ എന്ന ചോദ്യത്തിലൂടെ സംഘപരിവാറിന് വേണ്ടപ്പെട്ടവര്‍ നിയമത്തിനു അതീതരാണ് എന്നാണ് എം പി പ്രഖ്യാപിക്കുന്നത്. വര്‍ഗീയത ഉയര്‍ത്തുന്ന വാക്കുകളാണ് സാക്ഷിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന ബിജെപി പാർലമെന്റംഗം സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നത്. ബലാൽസംഗ കേസില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിംഗിനെ ശിക്ഷിച്ചത് ‘ഇന്ത്യന്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് കോടതിയാണ് ഉത്തരവാദിയെന്നു”മാണ് ബി ജെ പി പാർലമെന്റംഗം സാക്ഷി മഹാരാജ് പ്രതികരിച്ചത്.
കോടതി വിധി വന്നയുടന്‍ ആരംഭിച്ച അക്രമ സംഭവങ്ങൾ കൂട്ടക്കൊലയായും അനിയന്ത്രിത കലാപമായും മാറിയപ്പോഴാണ് ബി ജെപി നേതാവിന്റെ പ്രതികരണം വന്നത്. കോടിക്കണക്കിന് ജനങ്ങള്‍ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയോ ശരി എന്ന സാക്ഷി മഹാരാജിന്റെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും ക്രൂര പരിഹാസവുമാണ്. ഇരയെ അധിക്ഷേപിച്ചു വേട്ടക്കാരനെ രക്ഷിക്കാനുള്ള ഈ നീക്കം ക്രിമിനൽ കുറ്റമാണ്. ജമാ മസ്ജിദ് തലവന്‍ ഷാഹി ഇമാമിനെ ഈ വിധത്തില്‍ ശിക്ഷിക്കാന്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോ തയാറാകുമോ എന്ന ചോദ്യത്തിലൂടെ സംഘപരിവാറിന് വേണ്ടപ്പെട്ടവർ നിയമത്തിനു അതീതരാണ് എന്നാണ് ഈ എം പി പ്രഖ്യാപിക്കുന്നത്. ഇത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും വർഗീയതയുടെ നഗ്നമായ പ്രകാശനവും കലാപകാരികൾക്കുള്ള പ്രോത്സാഹനവും ആണ്.
ഗോഡ്സെ ദേശീയവാദിയാണെന്നും ഗാന്ധിജിയോടൊപ്പം ആദരിക്കേണ്ട വ്യക്തിയാണെന്നും പറഞ്ഞതടക്കം പ്രകോപനപരമായ നിരവധി പ്രസ്താവനകൾ നടത്തുകയും അനേകം ക്രിമിനൽ കേസുകളിൽ കുറ്റാരോപിതനാവുകയും ചെയ്ത സാക്ഷി മഹാരാജ് സംഘപരിവാറിന്റെ നാവാണ്. സാക്ഷി മഹാരാജിലൂടെ പ്രകടമാകുന്നത് അത് കൊണ്ട് തന്നെ സംഘ പരിവാറിന്റെ നയമാണ്. സാക്ഷിയെ തള്ളിപ്പറയാൻ തയാറാകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഉള്ള ബിജെപി-ആർ എസ് എസ് നേതൃത്വം മൗനം കൊണ്ട് അതിനു സമ്മതം നൽകുകയാണ്.

Top