ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മൂന്ന്‌ചക്രവും പഞ്ചറായ കാറുപോലെയെന്ന് ചിദംബരം

p-chidambaram

താനെ :ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുന്ന് ടയറുകള്‍ പഞ്ചറായ കാറുപോലെയെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. സ്വകാര്യ നിക്ഷേപം, ഉപഭോഗം, കയറ്റുമതി, സര്‍ക്കാരിന്റെ ധനവിനിയോഗം എന്നിവയാണ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ എന്‍ജിനുകളെന്നും ഇവ ഒരു കാറിന്റെ നാല് ടയറുകള്‍ പോലെയാണെന്നും ചിദംബരം പറഞ്ഞു. ഒന്നോ രണ്ടോ ടയറുകള്‍ പഞ്ചറായാല്‍ തന്നെ കാറിന്റെ വേഗം കുറയും. എന്നാല്‍ നമ്മുടെ കാര്യത്തില്‍ മൂന്നുടയറും പഞ്ചറായതുപോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ധനവിലവര്‍ധനവുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മഹാരാഷ്ട്രയിലെ താനെയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ രംഗത്തും പൊതു സൗകര്യങ്ങള്‍ ഒരുക്കുന്നതിലും മാത്രമാണ് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. ഇതിങ്ങനെ തുടരുകയാണെങ്കില്‍ പെട്രോളിനും ഡീസലിനും എന്തിനേറെ എല്‍പിജിക്കുപോലും തുടര്‍ന്നും കൂടിയ നികുതി ഈടാക്കിക്കൊണ്ടേയിരിക്കും. ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ധനവിനിയോഗം മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ സമ്പദ് രംഗത്തെ താങ്ങി നിര്‍ത്തുന്നതെന്നും അദ്ദേഹം പറയുന്നു. ചരക്കുസേവന നികുതി നടപ്പിലാക്കിയ രീതിയേയും ചിദംബരം ചോദ്യം ചെയ്തു. അഞ്ച് സ്ലാബുകളുള്ള ജിഎസ്ടി സംവിധാനമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിന് പുറമെ ചില ഇനങ്ങള്‍ക്ക് സെസ് എര്‍പ്പെടുത്തുകയും ചെയ്തു. ജിഎസ്ടി നടപ്പിലാക്കിയ മറ്റ് രാജ്യങ്ങളില്‍ ഒരു സ്ലാബ് മാത്രമാണുള്ളതെന്നും മുന്‍ധനകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ജിഎസ്ടിയെന്നാല്‍ ഒറ്റ നികുതിയാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് രണ്ടുതരത്തിലുള്ള നികുതി ഇപ്പോഴുമുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top