ദിലീപിനെതിരായ കുറ്റപത്രം ഉച്ചയോടെ സമര്‍പ്പിക്കും ; മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയായേക്കും

dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഉച്ചയ്ക്ക് 12.30ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

നടി മഞ്ജു വാര്യരും സാക്ഷിപ്പട്ടികയിലുണ്ട്. ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ലാല്‍, പൊലീസുകാരന്‍ അനീഷ് എന്നിവര്‍ മാപ്പുസാക്ഷികളാണ്.

പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച്‌ നല്‍കിയ മേസ്തിരി സുനില്‍ (9ാം പ്രതി) സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച്‌ നല്‍കിയ വിഷ്ണു (10ാം പ്രതി). തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച അഡ്വ. പ്രതീഷ് ചാക്കോ 11ാം പ്രതി, അഡ്വ രാജു ജോസഫ് (12ാം പ്രതി) എന്നിവരാണ് രണ്ടാം കുറ്റപത്രത്തിലെ മറ്റ് പ്രതികള്‍.

അയ്യായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്.

കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേസില്‍ ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക മൊഴിയായിരുന്നു പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നുവെന്ന ജീവനക്കാരന്റെ മൊഴി.എന്നാല്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ജീവനക്കാരന്‍ ഈ മൊഴി മാറ്റിപ്പറയുകയായിരുന്നു.

അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 11 പ്രതികളുണ്ടാകും.

അതേസമയം ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഏഴ് ദിവസത്തേക്കാണ് പാസ്‌പോര്‍ട്ട് അനുവദിച്ചിരിക്കുന്നത്. നാല് ദിവസത്തേക്ക് പോയിട്ട് വരാം. ദിലീപിന് ഇളവ് കൊടുക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചില്ല.

ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം വാദിച്ചു. ഹര്‍ജിയില്‍ വിശദീകരണം തേടി അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു.

Top