സെലിബ്രിറ്റി ഷെഫ് അതുള്‍ കൊച്ചാറിനെ ദുബായ് ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടല്‍ പുറത്താക്കി

ദുബായ്: ഇന്ത്യക്കാരനായ സെലിബ്രിറ്റി ഷെഫ് അതുള്‍ കൊച്ചാറിനെ ദുബായ് ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടല്‍ പുറത്താക്കി. മുസ്ലീങ്ങളെയും ഇസ്ലാം മതത്തെയും മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. പ്രിയങ്കാ ചോപ്രയുടെ ക്വാണ്ടിക്കോ ടെലിവിഷന്‍ സീരീസുമായി ബന്ധപ്പെട്ടായിരുന്നു അതുള്‍ കൊച്ചാറിന്റെ പ്രസ്താവന.

ക്വാണ്ടിക്കോയിലെ ഒരു എപ്പിസോഡ് ഇന്ത്യന്‍ ദേശീയവാദികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് എബിസി ചാനലും പ്രിയങ്കാ ചോപ്രയും മാപ്പ് പറഞ്ഞിരുന്നു. ഈ എപ്പിസോഡുമായി ബന്ധപ്പെട്ടാണ് അതുള്‍ കൊച്ചാല്‍ തന്റെ ട്വിറ്ററില്‍ വിദ്വേഷം പരത്തുന്ന ട്വീറ്റ് പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ 2000 വര്‍ഷമായി മുസ്ലീംങ്ങളാല്‍ ടെററൈസ് ചെയ്യപ്പെട്ട ഹിന്ദുക്കളുടെ വികാരങ്ങളെ നിങ്ങള്‍ ബഹുമാനിക്കാത്തതില്‍ സങ്കടമുണ്ട്, നിങ്ങളെക്കുറിച്ച് ഓര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു എന്നായിരുന്നു പ്രിയങ്കാ ചോപ്രയുടെ ട്വീറ്റിന് അതുള്‍ മറുപടി നല്‍കിയത്.

ഈ ട്വീറ്റ് വിവാദമായതിന് പിന്നാലെ തനിക്ക് വലിയ പിഴവ് സംഭവിച്ചുവെന്നും തന്റെ ട്വീറ്റിന് ഒരു ന്യായീകരണവും നല്‍കാനില്ലെന്ന് പറഞ്ഞ് അതുള്‍ മാപ്പ് അപേക്ഷ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് അതുളുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്ന് മാരിയറ്റ് ഹോട്ടല്‍ ഇമെയില്‍ സന്ദേശം അയച്ചത്.

മാരിയറ്റ് ഹോട്ടലിലെ രംഗ് മഹല്‍ ഇന്ത്യന്‍ റസ്റ്റോറന്റിന്റെ മേധാവിയായിരുന്നു പ്രശസത് പാചകവിദഗ്ധനായ കൊച്ചര്‍.കരാര്‍ റദ്ദാക്കിയതോടെ ഷെഫ് കൊച്ചറിന് ഹോട്ടലുമായി യാതൊരു ബന്ധവുമുണ്ടാവില്ലെന്ന് മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ ബില്‍ കഫര്‍ പറഞ്ഞു.

ഹോട്ടലിലും റസ്റ്റോറന്റിലും സാംസ്‌കാരിക വൈവിധ്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് മാരിയറ്റ് ഹോട്ടല്‍. എല്ലാ വിഭാഗത്തിലുമുള്ള അതിഥികളെയും ഹോട്ടല്‍ ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top