യുവരാജ് സിങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് ; മാനസികമായി തകര്‍ത്തെന്ന്‌ അകന്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്.

യുവരാജിന്റെ സഹോദരന്റെ ഭാര്യ അകന്‍ക്ഷാ ശര്‍മയാണ് ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയത്.

അകന്‍ക്ഷായുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവരാജ് സിങ്, അമ്മ ഷബ്‌നം സിങ്, സഹോദരന്‍ സരോവര്‍ സിങ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി കൂടിയാണ് അകന്‍ക്ഷ.

കേസില്‍ ആദ്യ വാദം കേള്‍ക്കല്‍ നിശ്ചയിച്ചിരിക്കുന്നത് ഒക്ടോബര്‍ 21-നാണ്. ഇതിനു ശേഷം താന്‍ പരാതിയെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാമെന്ന് അകന്‍ക്ഷ മാധ്യമങ്ങളെ അറിയിച്ചു.

ഭര്‍ത്താവ് സരോവറിനും, യുവിക്കും, അമ്മ ഷബ്‌നത്തിനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അകന്‍ക്ഷയുടെ അഭിഭാഷക സ്വാതി സിങ് മാലിക് വ്യക്തമാക്കി.

ഇതിനിടെ ഷബ്‌നം, അകന്‍ക്ഷയ്‌ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

യുവിക്കെതിരെ എന്തിനാണ് പരാതി നല്‍കിയത് എന്ന ചോദ്യത്തിന്, ഗാര്‍ഹിക പീഡനമെന്നാല്‍ ശാരീരിക പീഡനം മാത്രമല്ലെന്നും മറിച്ച് മാനസികവും സാമ്പത്തിക പീഡനവും ഉള്‍പ്പെടുമെന്നും സ്വാതി പറഞ്ഞു.

അകന്‍ക്ഷാ ഭര്‍തൃവീട്ടില്‍ നേരിട്ട പീഡനങ്ങള്‍ക്ക് യുവി മൂക സാക്ഷിയായിരുന്നുവെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. അമ്മ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണമെന്ന് യുവി അകന്‍ക്ഷായോട് ആവശ്യപ്പെട്ടിരുന്നതായും സ്വാതി പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ കുറേ കാലങ്ങളായി അകന്‍ക്ഷാ യുവരാജിനോട് പണം ആവശ്യപ്പെട്ടിരുന്നതായും ഇത് നല്‍കാത്തതിനെ തുടര്‍ന്നാണ് താരത്തെ ഗാര്‍ഹിക പീഡനക്കേസിലേക്ക് വലിച്ചിഴച്ചതെന്നും യുവരാജിന്റെ കുടുംബം ആരോപിച്ചു.

Top