വായ്പയ്ക്ക് പകരം ലൈംഗിക ബന്ധം ; ബാങ്ക് മാനേജര്‍ക്കെതിരെ വീട്ടമ്മയുടെ പരാതി

മുംബൈ: കാര്‍ഷിക വായ്പ അനുവദിക്കുന്നതിന് പകരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടതായി വീട്ടമ്മ. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ രാജേഷ് ഹിവാസിനെതിരെയാണു വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ കര്‍ഷകനായ ഭര്‍ത്താവുമൊത്ത് വീട്ടമ്മ കാര്‍ഷിക വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു ബാങ്കില്‍ എത്തി, വായ്പാ നടപടികളുടെ ഭാഗമായി വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ രാജേഷ് വാങ്ങിച്ചു, അതിനു ശേഷം അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് വീട്ടമ്മ വ്യക്തമാക്കി.

മാത്രമല്ല, വെള്ളിയാഴ്ച ബാങ്കിലെ പ്യൂണിനെ വീട്ടമ്മയുടെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. മാനേജര്‍ക്കു വഴങ്ങിയാല്‍ കാര്‍ഷിക വായ്പ കൂടാതെ മറ്റു ആനുകൂല്യങ്ങളും നല്‍കാമെന്നു പറഞ്ഞ പ്യൂണിന്റെ സംഭാഷണം വീട്ടമ്മ റിക്കോര്‍ഡ് ചെയ്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജര്‍ക്കും പ്യൂണിനുമെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തതായി പൊലീസ് അറിയിച്ചു. പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Top