പരസ്യത്തില്‍ മോദിയുടെ ചിത്രം വിവരം നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡല്‍ഹി: പരസ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ്.

ആരൊക്കെ പ്രധാനമന്ത്രിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് അനുവാദം തേടിയിട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തുന്നതിന് വിശദമായ പരിശോധന ആവശ്യമാണെന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഏകീകൃത രൂപത്തില്‍ ലഭ്യമല്ലെന്നും മറുപടിയില്‍ പറയുന്നു.

നിരവധി ഫയലുകളിലായി കിടക്കുന്ന വിവരങ്ങളുടെ വിശദ പരിശോധന നടത്തിയ ശേഷമേ കൃത്യമായ ഉത്തരം നല്‍കാനാകൂ എന്നും ഇങ്ങനെ ചെയ്യുന്നത് ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പറയുന്നു.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ സാധാരണ ഗതിയില്‍ ലഭ്യമാകുന്നതായിരിക്കണം. ഓഫീസിന്റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിധത്തിലോ, വിവരങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന് കോട്ടംവരുത്തുന്നതോ സുരക്ഷയെ അപകടപ്പെടുത്തുന്നതോ ആയ രീതിയിലോ ആണെങ്കില്‍ നല്‍കാതിരിക്കാമെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പരസ്യത്തില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച ചോദ്യം ഈ പരിധിയില്‍ വരുന്നതിനാല്‍ നല്‍കാനാവില്ലെന്നാണ് വിശദീകരണം.

മറ്റൊരു വിവരാവകാശ അപേക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയില്‍, റിലയന്‍സ് ജിയോ, പേടിഎം എന്നീ കമ്പനികള്‍ പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിക്കുന്നതിന് അനുമതി ആവശ്യപ്പെട്ടത് സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ ഓഫീസില്‍ ലഭ്യമല്ലെന്ന് വ്യക്തമാക്കുന്നു.

കഴിഞ്ഞ സെപ്തംബറില്‍ പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് സമര്‍പ്പിക്കുന്നു എന്ന രീതിയില്‍ റിലയന്‍സിന്റെ ജിയോ 4ജി സര്‍വ്വീസിന്റെ മുഴു പേജ് പരസ്യം പ്രധാനമന്ത്രിയുടെ ചിത്രത്തോടെ ഇന്ത്യയിലെ പ്രധാന പത്രങ്ങളിലൊക്കെ നല്‍കിയിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് പേടിഎമ്മിന്റെ ഡിജറ്റില്‍ വാലെറ്റിന്റെ പരസ്യവും മോദിയുടെ ചിത്രത്തോടെ നല്‍കിയിരുന്നു.

Top