കേംബ്രിജ് അനലിറ്റിക്കയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു; വിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്ത കമ്പനിക്കു തിരിച്ചടി

ലണ്ടന്‍ : ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടു വിവാദത്തിലായ കേംബ്രിജ് അനലിറ്റിക്കയും (സിഎ) അതിന്റെ ബ്രിട്ടനിലെ മാതൃ സ്ഥാപനവുമായ എസ്സിഎല്‍ ഇലക്ഷന്‍സും പ്രവര്‍ത്തനം നിര്‍ത്തുന്നു. വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ മാധ്യമ വാര്‍ത്തകള്‍ കമ്പനിയുടെ ഉപയോക്താക്കളെയും മറ്റും ബാധിച്ചതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കേംബ്രിജ് അനലിറ്റിക്ക ലണ്ടനില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഓണ്‍ലൈന്‍ പരസ്യരീതിയുടെ ഭാഗമായി നിയമപരവും പൊതുവില്‍ സ്വീകാര്യവുമായ നിലയില്‍ പ്രവര്‍ത്തിച്ച കമ്പനിക്ക് പരിഹരിക്കാനാകാത്ത അപകീര്‍ത്തിയാണ് ഇത്തരം മാധ്യമ വാര്‍ത്തകള്‍ സൃഷ്ടിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ സൂചനയുണ്ട്. യുകെയിലും ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയിലും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികള്‍ക്കായി കേംബ്രിജ് അനലിറ്റിക്ക ഹര്‍ജി നല്‍കി. അതേസമയം, കേംബ്രിജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തിയാലും വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിനെതിരായി ആരംഭിച്ച നിയമനടപടികള്‍ തുടരാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

വിവര വിശകലന സ്ഥാപനമാണു കേംബ്രിജ് അനലിറ്റിക്കയെന്നും രാഷ്ട്രീയ നിലപാടുകള്‍ മാറ്റിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 2014 ല്‍ ഫെയ്‌സ്ബുക് വഴി മാത്രം ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണു നഷ്ടപ്പെട്ടതെന്നാണു കണക്കുകള്‍. ഏറ്റവുമധികം യുഎസില്‍; 7.06 കോടി പേര്‍. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ നഷ്ടമായ ഇന്ത്യ ഇക്കാര്യത്തില്‍ ഏഴാം സ്ഥാനത്താണ്. വ്യക്തികളുടെ താല്‍പര്യങ്ങള്‍, അഭിരുചികള്‍, ഇഷ്ടങ്ങള്‍, ബന്ധങ്ങള്‍ എന്നിവയടങ്ങിയ വിവരശേഖരമാണു ചോര്‍ത്തിയത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്തയാണ് കമ്പനിക്കു തിരിച്ചടിയായത്. ഫെയ്‌സ്ബുക്കിനു പിന്നാലെ ട്വിറ്ററും കഴിഞ്ഞയാഴ്ച ഡേറ്റാ ചോര്‍ത്തല്‍ വിവാദത്തില്‍പ്പെട്ടിരുന്നു. ലോകത്തെ മുന്‍നിര സമൂഹമാധ്യമങ്ങളിലൊന്നായ ട്വിറ്ററിനെതിരെയും വിവരച്ചോര്‍ച്ച ആക്ഷേപമുണ്ടായതോടെ ‘ഡേറ്റ ചോര്‍ത്തല്‍’ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. ഇതിനിടെയാണ് കേംബ്രിജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്’ എന്ന മൂന്നാംകക്ഷി ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്. ഇതേ കോഗന്‍ സ്ഥാപിച്ച ഗ്ലോബല് സയന്‌സ് റിസര്ച് (ജിഎസ്ആര്)എന്ന സ്ഥാപനം 2015ല് ട്വിറ്ററില് നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള് വാങ്ങിയിട്ടുണ്ടെന്ന് ‘ദ് സണ്‍ഡേ ടെലഗ്രാഫാ’ണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

Top