ന്യൂഡൽഹി: ഫുട്ബോൾ താരം സി.കെ. വിനീത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു വിനീതിന്റെ സന്ദർശനം.
വിഷയം കേന്ദ്രകായികമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വിനീതിനോട് പറഞ്ഞു. വിനീതിനെ ഏജീസ് ഓഫീസിൽ നിന്നു പിരിച്ചുവിട്ട സംഭവത്തിൽ കേന്ദ്ര കായിക മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു.
മതിയായ ഹാജർ ഇല്ലെന്ന കാരണം പറഞ്ഞാണ് സി.കെ വിനീതിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന കായിക മന്ത്രി അടക്കമുള്ളവർ സിഎജി ശശികാന്ത് ശർമയ്ക്ക് കത്തയച്ചെങ്കിലും അദ്ദേഹം നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.
2012ലാണ് സ്പോർട്സ് ക്വാട്ടയിൽ ഏജീസ് ഓഫീസിലെ ഓഡിറ്ററായി വിനീത് ജോലിയിൽ കയറുന്നത്. വിനീതിനെ ജോലിയിൽ സ്ഥിരപ്പെടുത്താതെ പിരിച്ചു വിട്ടതായി ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവ് ബുധനാഴ്ചയാണു പുറത്തിറങ്ങിയത്.
2014-ൽ അവസാനിക്കേണ്ടിയിരുന്ന പ്രബേഷൻ കാലാവധി ഹാജർ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടു വർഷത്തേക്കു നീട്ടിയിരുന്നു. ഈ കാലാവധി 2016-ൽ അവസാനിച്ചു.
പ്രബേഷൻ കാലാവധി രണ്ടു വർഷത്തിലേറെ നീട്ടാൻ കഴിയില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവിറങ്ങിയത്.