breaking p krishnadas bail highcourt

കൊച്ചി: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ ഹൈക്കോടതി വിമര്‍ശിച്ചു. തിടുക്കത്തിലെ അറസ്റ്റ് എന്തിനായിരുന്നുവെന്ന് കേസ് ഡയറിയില്‍ ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരന്റെ മൊഴികളില്‍ വൈരുധ്യമുണ്ട്. സാമാന്യ ബുദ്ധിയുള്ള ഉദ്യോഗസ്ഥന് ഇത് മനസ്സിലാകും. പ്രതിക്കുള്ള ന്യായമായ അവകാശം നിഷേധിക്കാന്‍ ശ്രമം നടത്തി. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞദിവസം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

കേസിലെ മറ്റു പ്രതികളായ വത്സകുമാര്‍, ഗോവിന്ദന്‍കുട്ടി എന്നിവര്‍ക്കും ജാമ്യം നല്‍കിയിരുന്നില്ല. ആറാം പ്രതി സുകുമാരനു മാത്രമാണ് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചിരുന്നത്.

അതേസമയം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ് ഐ ആറില്‍ ഗുരുതര പിഴവ് വരുത്തിയ എഎസ്‌ഐ ജ്ഞാനശേഖരനെ സസ്‌പെന്‍ഡ് ചെയ്തു.

എഫ് ഐ ആറില്‍ ഗുരുതര പിഴവ് വരുത്തിയെന്ന് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Top