കാബൂള്‍ സ്റ്റേഡിയത്തിലെ മത്സരത്തിനിടെ പുറത്ത് ചാവേര്‍ ആക്രമണം; ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ചാവേര്‍ ബോംബ് ആക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു.

ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്ന സമയത്താണ് പുറത്ത് പൊട്ടിത്തെറിയുണ്ടായത്. കളിക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരില്‍ കൂടുതല്‍ പേര്‍ സിവിലിയന്‍മാരാണെന്നാണു റിപ്പോര്‍ട്ട്.

സ്റ്റേഡിയത്തിനു പുറത്ത് ആളുകള്‍ കൂടിനിന്ന സ്ഥലത്ത് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും അഫ്ഗാനില്‍ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് താലിബാനാണ് എന്നത് ആരോപണത്തിന്റെ കൈകള്‍ അവര്‍ക്കെതിരേ ചൂണ്ടുന്നു.

Top