ബിജെപി എംപിയെ പെണ്‍കെണിയില്‍ കുടുക്കിയ കേസിലെ യുവതിയെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി കെ.സി. പട്ടേലിനെ പെണ്‍കെണിയില്‍ കുടുക്കി പണമാവശ്യപ്പെട്ട കേസിലെ യുവതിയെ തിരിച്ചറിഞ്ഞു.

യുവതിയുടെ വ്യക്തിവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണസംഘം യുവതിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല.

ചതിയിലൂടെ തന്റെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും പുറത്തുവിടാതിരിക്കാന്‍ അഞ്ചു കോടിരൂപ ആവശ്യപ്പെട്ടു എന്നുമാണ് കെ.സി. പട്ടേല്‍ പരാതിയില്‍ പറയുന്നത്.

സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സ്ത്രീ തന്നെ ഗാസിയാബാദിലെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നും അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ പട്ടേല്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും തുടര്‍ച്ചയായുള്ള ശല്യം ഒഴിവാക്കാനാണ് താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും യുവതി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ഒരുമാസം മുമ്പ് ഗാസിയാബാദ് പോലീസ് സ്റ്റേഷനില്‍ താന്‍ പരാതിയുമായെത്തിയെങ്കിലും അത് അധികാര പരിധിക്കു പുറത്താണെന്ന് പറഞ്ഞ് പോലീസ് സ്വീകരിച്ചില്ലെന്നും യുവതി പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ കെ.സി. പട്ടേലും പോലീസും നിഷേധിച്ചിട്ടുണ്ട്.

ഹരിയാനയില്‍ നിന്നുള്ള ഒരു എംപിക്കെതിരെ യുവതി പീഡന പരാതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ എല്ലാസാധ്യതകളും പരിശോധിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.

Top