മുംസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുന്നു; യുപി ബി ജെ പി എം എല്‍ എയുടെ ഫോണ്‍ സംഭാഷണം പുറത്ത്

bjp-mla

ലക്‌നൗ: മുംസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുന്നവെന്ന ഉത്തര്‍പ്രദേശ് ബി ജെ പി എം എല്‍ എയുടെ ഫോണ്‍ സംഭാഷണം പുറത്ത്. കശുംബി ജില്ലയിലെ എം.എല്‍.എയായ സഞ്ജയ് ഗുപ്തയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. മുംസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുന്നുവെന്നും അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്നതാണ് സംഭാഷണം.

എം.എല്‍.എ വൈദ്യുത ഉദ്യോഗസ്ഥന്‍ അവിനാഷ് സിങ്ങിനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതാണ് ശബ്ദ സന്ദേശത്തിലുള്ളത്. വൈദ്യുതി മോഷ്ടിച്ചതിന്റെ പേരില്‍ എത്ര മുസ്‌ലിങ്ങള്‍ക്കെതിരെ നടപടിയെടുത്തുവെന്നും അവിനാഷ് സിങ്ങിനോട് എം.എല്‍.എ ചോദിക്കുന്നുണ്ട്. സംഭാഷണം റെക്കോര്‍ഡ് ചെയ്ത അവിനാഷ് സിങ് അത് പുറത്തുവിട്ടതോടെ വൈറലാവുകയായിരുന്നു.

വ്യവസായ സ്ഥാപനങ്ങള്‍ വൈദ്യുതി മോഷ്ടിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് വൈദ്യുത ഡിപ്പാര്‍ട്ട്മന്റെ് ചില സ്ഥാനപങ്ങളില്‍ റൈഡ് നടത്തുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം ജൂണ്‍ 15നാണ് എം.എല്‍.എ എഞ്ചിനീയറെ വിളിക്കുന്നത്.

മോഷണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തനിക്ക് വേഗം ലഭിക്കണമെന്നും ഒരോ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ചെന്ന് അവിടെ എങ്ങനെയാണ് വൈദ്യുത മോഷണം നടക്കുന്നതെന്ന് കണ്ടെത്തണമെന്നും എം.എല്‍.എ ആവശ്യപ്പെടുന്നുണ്ട്. ട്രാന്‍സ്ഫര്‍ വാങ്ങി പോയാലും നിങ്ങള്‍ക്ക് രക്ഷയില്ല. ഉത്തര്‍ പ്രദേശില്‍ എവിടെയായിരുന്നാലും അന്വേഷണവുമായി താന്‍ മുന്നോട്ട് പോകുമെന്നും എം.എല്‍.എ അവിനാഷ് സിങ്ങിനെ ഭീഷണിപ്പെടുത്തുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.

Top