BJP against SP Sukeshan’s IPS Entry

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശുമായി ഒത്ത് കളിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ എസ്പി സുകേശന്‍ ഐപിഎസ് പട്ടികയില്‍ ഉള്‍പ്പെട്ടത് വിവാദമാകുന്നു.

നിലവില്‍ വിജിലന്‍സ് അന്വേഷണവും ഈ വിവാദ എസ്പി നേരിടുന്നുണ്ട്.

സുകേശന്‍ ഉള്‍പ്പെടെ 35 എസ്പിമാരുടെ പട്ടികയാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നത്.

യുപിഎസ്‌സി പ്രതിനിധി പങ്കെടുക്കുന്ന സ്‌ക്രീനിങ്ങ് കമ്മിറ്റിയാണ് 11 ഒഴിവുകളിലേക്ക് എസ്പിമാരെ പരിഗണിക്കുന്നത്.

സുകേശനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേന്ദ്രത്തെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ബിജെപി നേതൃത്വം.

കളങ്കിതരായ എസ്പിമാര്‍ക്കല്ല അര്‍ഹതപ്പെട്ടവര്‍ക്കാണ് ഐപിഎസ് നല്‍കേണ്ടതെന്നാണ് ബിജെപിയുടെ നിലപാട്.

കേന്ദ്രത്തില്‍ നിന്ന് പങ്കെടുക്കുന്ന യുപിഎസ്‌സി പ്രതിനിധി എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമായതിനാല്‍ ഇതുവഴി സുകേശനെ തെറിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

യുപിഎസ്‌സി പ്രതിനിധി പങ്കെടുക്കുന്ന സ്‌ക്രീനിംങ് കമ്മറ്റി യോഗത്തിന് ശേഷം ഉത്തരവിറക്കേണ്ടതും കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. അതായത് ബിജെപിക്ക് അനിഷ്ടമുള്ള ഒരു ഓഫീസര്‍ക്കും ഐപിഎസ് ലഭിക്കില്ലെന്ന് വ്യക്തം.

സുകേശന് പുറമെ സന്തോഷ് മാധവനുമായി വഴിവിട്ട ബന്ധം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനോട് ധിക്കാരപരമായി പെരുമാറിയതിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനുമെല്ലാം പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥരെ മാത്രം ശുപാര്‍ശ ചെയ്യേണ്ട സ്ഥാനത്താണ് ഇപ്പോള്‍ കളങ്കിതരായവരുടെയടക്കം പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്.

Top